കുമളി: ചെറിയ ഇടവേളയ്ക്ക് ശേഷം ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 123.5 അടിയിലേക്ക് ഉയര്‍ന്നു. ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ വരുംദിവസങ്ങളില്‍ ജലനിരപ്പ് ഉയരും.
ഒരു സെക്കന്റില്‍ 3090 ഘനയടി വെള്ളം സംഭരണിയിലേക്കു ഒഴുകിയെത്തുമ്പോള്‍ 1256 ഘനയടി മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. 8300 ദശലക്ഷം ഘനയടി ജലം ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചിട്ടുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ട ചുമതലകള്‍ക്ക് വേണ്ടി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള ഉന്നതാധികാര സമിതിയുടെ സന്ദര്‍ശനം അനന്തമായി നീളുകയാണ്. കേരളത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞമാസം അണക്കെട്ട് പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഷട്ടര്‍ ഓപ്പറേഷന്റെ മാന്വല്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കാമെന്നും അണക്കെട്ടിന്റെ പരിസരത്ത് മഴ മാപിനി സ്ഥാപിക്കാമെന്നും തമിഴ്നാട് കേരളവുമായി ധാരണയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: