മാനന്തവാടി: വയനാട്ടില്‍ മഴക്കാലത്ത് മോഷണം പതിവാണെങ്കിലും മോഷണ സ്ഥലത്ത് കഞ്ഞിവച്ച് കുടിച്ച്, വെള്ളം ചൂടാക്കി കുളിച്ച് പണവുമായി മടങ്ങുന്ന കള്ളന് വ്യത്യസ്തനാണ്. വെള്ളമുണ്ട എട്ടേ നാലില്‍ എയുപി സ്കൂളിന് മുമ്പിലെ രുചി മെസ്സ്ഹൗസിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാവ് കയറി കഞ്ഞിവച്ച് കുടിച്ചത്.
വെള്ളം ചൂടാക്കി കുളിയും നടത്തി. സ്വയം സംരംഭകരായ സ്ത്രീകള്‍ നടത്തുന്ന മെസ്സാണിത്. പാലിയേറ്റീവ് യൂണിറ്റിന്റെ സംഭാവന പ്പെട്ടിയിലെയും ഡെയ്ലി കളക്ഷന്‍ പെട്ടിയിലെയും വാടകബുക്കിലെയും പണമുള്‍പ്പെടെ അയ്യായിരം രൂപ എടുത്തപ്പോള്‍ 50 പൈസയുടെ നാണയം എടുക്കാതിരിക്കാന്‍ കള്ളന് പ്രത്യകം ശ്രദ്ധിച്ചു.
കുളിക്കാനായി പുതിയ മൂന്നു സോപ്പുകളാണ് ഉപയോഗിച്ചത്. കൊണ്ടുവന്ന പിച്ചാത്തിയും സ്പാനറും ലൈറ്ററും മെസ്സ്ഹൗസില് ഉപേക്ഷിക്കാനും മറന്നില്ല. തൊട്ടടുത്ത് പബ്ലിക് ലൈബ്രറിയില്‍ രാത്രി രണ്ട് മണിവരെ ഫുട്ബോള്‍ കളി കാണുന്നവര്‍ ഉണ്ടായിരുന്നു. നല്ല മഴയായിരുന്നതിനാല്‍ മോഷണം നടന്ന കാര്യം അവരറിഞ്ഞില്ല.
സ്ത്രീകള്‍ രാവിലെ മെസ്സ് തുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. വെള്ളമുണ്ട പോലീസെത്തി പരിശോധന നടത്തി. ഇതേ സ്റ്റേഷന് പരിധിയിലാണ് കഴിഞ്ഞയാഴ്ച ഇരട്ട കൊലപാതകവും മറ്റൊരു മോഷണ ശ്രമവും നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: