ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് സംഭരണികളിലെ ജലശേഖരം അതിവേഗം ഉയരുന്നു. മൂന്ന് ദിവസംകൊണ്ട് അഞ്ച് ശതമാനം വെള്ളം കൂടിയപ്പോള്‍ നിലവിലെ ജലശേഖരം 55 ശതമാനമായി. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള 16 സംഭരണികളില്‍ ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരമാണിത്.
ഈ വെള്ളം ഉപയോഗിച്ച് 2265.186 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാകും. മണ്‍സൂണ്‍ ആരംഭിച്ച് ഒന്നരമാസത്തോട് അടുക്കുമ്പോള്‍ ഇതുവരെ കൂടിയത് 32 ശതമാനം വെള്ളമാണ്. ജൂണില്‍ മാത്രം ഇത് 24 ശതമാനം വരും. മഴ കൂടുതല്‍ ശക്തി പ്രാപിച്ചതോടെ പഴയകാല റെക്കോഡുകള്‍ എല്ലാം പഴങ്കഥയാകുകയാണ്. ചൊവ്വാഴ്ച മാത്രം 139.887 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തി.
ഇതിന് മുമ്പ് 2007ലാണ് ഈ സീസണില്‍ ഏറ്റവും അധികം വെള്ളം ഒഴുകിയെത്തിയത്. 2185.663 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം അന്ന് എത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ എത്തിയത് 1991.679 ദശലക്ഷം യൂണിറ്റാണ്.
നേര്യമംഗലം, പൊരിങ്ങല്, ലോവര്‍ പെരിയാര്‍, കുറ്റ്യാടി സംഭരണികള്‍ നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം 57 ശതമാനമായി ഉയര്‍ന്നു. ഷോളയാര്‍- 52, ഇടമലയാര്‍- 50, കുണ്ടള- 29, മാട്ടുപ്പെട്ടി- 50, തരിയോട്-81, ആനയിറങ്കല്‍- 15, പൊന്മുടി- 81 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്.
കുറ്റ്യാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 22.2 സെ.മീ., തരിയോട്- 15.2, പൊരിങ്ങല്- 11.4, ഷോളയാര്‍- 10, ഇടമലയാര്‍- 10.04 വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് നേര്യമംഗലത്താണ്, എട്ട് സെ.മീ. 61.6512 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ചൊവ്വാഴ്ച ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉല്പാദനം 26.071 ദശലക്ഷം യൂണിറ്റാണ്. മുന്‍വര്‍ഷം 75 ശതമാനം വരെ ജലശേഖരം എത്തിയെങ്കിലും മഴ ശക്തമായത് ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലായിരുന്നു. ഇത്തവണ മഴ നേരത്തെ ശക്തിപ്രാപിച്ചതിനാല്‍ 85-90 ശതമാനം വരെ ജലശേഖരം എത്തുമെന്നാണ് ബോര്‍ഡ് അധികൃതര്‍ കണക്കുകൂട്ടുന്നത്. അതേസമയം ചെറിയ അണക്കെട്ടുകള്‍ ദിവസങ്ങളോളം തുറന്നുവിടേണ്ടി വരുന്നത് വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: