ന്യൂദല്‍ഹി: രാമായണ മാസാചരണം നടത്താനുള്ള സിപിഎം സംസ്ഥാന ഘടകത്തിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി കേന്ദ്ര നേതൃത്വം. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടാന്‍ ഇന്നലെ ചേര്‍ന്ന അവയ്ലബിള് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. മതാചാരങ്ങളെയോ വിശ്വാസങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നത് സമൂഹത്തില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാമായണ മാസാചരണത്തെ ആര്‍എസ്എസ് അജണ്ടയെന്ന് ആരോപിച്ച് എതിര്‍ത്തതും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര നേതൃത്വവുമായി ആലോചിക്കാതെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന തീരുമാനങ്ങള്‍ തുടര്‍ച്ചയായി കേരള ഘടകം കൈക്കൊള്ളുന്നതില്‍ ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കുന്ന വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ആര്‍എസ്എസ്സിനെ നേരിടാനെന്ന പേരില്‍ ‘മതേതര ശ്രീകൃഷ്ണ ജയന്തി’ ആഘോഷവുമായി പാര്‍ട്ടി രംഗത്തെത്തിയത് തിരിച്ചടിയായെന്നും ഇവര്‍ വിശദീകരിക്കുന്നു. കണ്ണൂരില്‍ പലയിടത്തും നടത്തിയ ആഘോഷങ്ങള്‍ പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപഹാസ്യമാക്കി. പാര്‍ട്ടിയുടെ അടിത്തറയായ ഹിന്ദു വോട്ടുകളിലും ഇത് വിള്ളല്‍ വീഴ്ത്തി. മറ്റ് മതസ്ഥരുടെ പരിപാടികള്‍ നടത്താത്തത് എന്തുകൊണ്ടാണെന്നതിന് മറുപടിയും നല്‍കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: