മോസ്കോ: അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. പിന്നിട്ട് നിന്നശേഷമായിരുന്നു ക്രൊയേഷ്യയുടെ ഉജ്ജ്വലമായ തിരിച്ചുവരവ്. ഇവാന് പെരിസിച്ചും മാരിയോ മാന്സൂക്കിച്ചുമാണ് ക്രൊയേഷ്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ക്രൊയേഷ്യ, ഫ്രാന്‍സിനെ നേരിടും.
1998ലെ സെമിഫൈനല്‍ പ്രവേശനമായിരുന്നു ഇതിന് മുന്‍പ് ക്രൊയേഷ്യയുടെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. ഇംഗ്ളണ്ടിന്റെ യുവടീമിനെതിരേ തുടക്കത്തില്‍ തന്നെ പിന്നിലായെങ്കിലും പതറാതെ കളിച്ച് അവര്‍ ചരിത്രം കുറിക്കുകയായിരുന്നു. എതിരാളികള്‍ നിലയുറപ്പിക്കുംമുന്‍പ് തന്നെ മുന്നിലെത്താനായത് വലിയ മുന്‍തൂക്കമാണ് ഇംഗ്ളണ്ടിന് നല്‍കിയത്.
അതും ഒരു സെറ്റ് പീസിലൂടെ. ജെസ്സെ ലിങ്കാര്‍ഡിനെ ലൂക്കാ മോഡ്രിച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീക്കിക്കില്‍ നിന്ന് അഞ്ചാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ബോക്സിന് തൊട്ട്പുറത്തു നിന്നെടുത്ത ഫ്രീകിക്കില്‍ നിന്നും കീറന്‍ ട്രിപ്പിയറാണ് ക്രൊയേഷ്യയുടെ വല ചലിപ്പിച്ചത്.
എന്നാല്‍ തുടര്‍ന്നും തീവ്രമായ ആക്രമണങ്ങളിലൂടെ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാതെ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു ഇംഗ്ളണ്ട്. ഒന്നാം പകുതിയില്‍ തന്നെ ഗോള്‍മടക്കാന്‍ ലഭിച്ച അവസരങ്ങള്‍ ക്രൊയേഷ്യ പാഴാക്കി. രണ്ടാം പകുതിയിലും ആക്രമണത്തിന്റെ തീവ്രത കുറയ്ക്കാതിരുന്നത് ക്രൊയേഷ്യക്ക് ഗുണം ചെയ്തു. 68-ാം മിനിറ്റില്‍ സിമെ വ്രസാല്‍കോയുടെ ക്രോസില്‍ നിന്നും അത്യുഗ്രനൊരു ഗോളിലൂടെ ഇവാന് പെരിസിച്ച് അവര്‍ക്ക് തുല്യത സമ്മാനിച്ചു. വീണ്ടും ക്രൊയേഷ്യയ്ക്ക് അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം അകന്ന് നിന്നതോടെ മത്സരം അധിക സമയത്തേക്ക്. എക്സ്ട്രാ ടൈമിന്റെ ഒന്നാം പകുതിയില്‍ ഇംഗ്ളണ്ടിനായിരുന്നു ആധിപത്യമെങ്കില്‍ പിന്നീട് കളിമാറി.
ശക്തമായി ആഞ്ഞടിച്ച 109ആം മിനിറ്റില്‍ മാരിയോ മാന്‍സൂക്കിച്ചിന്റെ ചരിത്രം കുറിച്ച ഗോളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു. അങ്ങനെ അരനൂറ്റാണ്ടിനുശേഷംകിരീടം തിരിച്ചുപിടിക്കാനെത്തിയ ഇംഗ്ളണ്ടിന്റെ സ്വപ്നങ്ങളുടെ ആയുസ് സെമിയില്‍ അവസാനിച്ചു. ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ ഇടം പിടിച്ച ക്രൊയേഷ്യ, ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ഫ്രാന്‍സിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: