ന്യൂദല്‍ഹി: മാനസിക നില തകരാറിലായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ഉടന്‍ വൈദ്യ പരിശോധന ലഭ്യമാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദയാപൂര്‍വം ഇടപെട്ട് തരൂരിന് വേണ്ട വൈദ്യസഹായം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സ്വാമി പറഞ്ഞു. 2019ല്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തരൂരിന് ഏതെങ്കിലും മരുന്നിന്റെ ഓവര്‍ഡോസ് ലഭിച്ചോ എന്നറിയില്ല. അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനകള്‍ നിരാശ പ്രതിഫലിക്കുന്നവയാണ്. എന്താണ് ഹിന്ദു പാക്കിസ്ഥാന് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? പാക്കിസ്ഥാന് എതിരെയാണോ തരൂര്‍ നില്‍ക്കുന്നത്? പാക് പ്രീണന നയമാണ് അദ്ദേഹത്തിന്റേത്, മാത്രമല്ല പാക് പ്രധാനമന്ത്രിയോട് മോദിയെ അധികാരത്തില്‍ നിന്നിറക്കുന്നതിന് സഹായം ചോദിക്കുകയാണ്. തരൂരിന് പാക് സ്ത്രീസുഹൃത്തുക്കളുണ്ട്. അവരെല്ലാം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവരാണ്- സ്വാമി പറഞ്ഞു.
തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ കോണ്‍ഗ്രസ് ഹിന്ദു തീവ്രവാദത്തെ കുറിച്ച് സംസാരിച്ചിരുന്നു, പരാജയപ്പെട്ടതോടെ നിര്‍ത്തി. കോണ്‍ഗ്രസ് തരൂരിന്റെ പ്രസ്താവന തള്ളിക്കളയണം. അല്ലാത്തപക്ഷം എല്ലാവരെയും നിരാശയിലാഴ്ത്തുമെന്നും സ്വാമി അറിയിച്ചു.
തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ബിജെപി 2019ല്‍ അധികാരത്തിലേറിയാല്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുമെന്ന് തരൂര്‍ പറഞ്ഞത്. ഇത് ഇന്ത്യയെ പാക്കിസ്ഥാനെപ്പോലെയാക്കുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ വിലവയ്ക്കാത്ത അവസ്ഥവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: