പയ്യന്നൂര്‍: ആദര്‍ശത്തിന് വേണ്ടി ജീവിക്കുന്നതും മരിക്കുന്നതും അഭിമാനകരവും ആദരവര്ഹിക്കുന്നുമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ പയ്യന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രന്റെ രണ്ടാം ബലിദാനവാര്ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തി ഓര്‍മ്മിക്കപ്പെടുന്നത് ജീവിതകാലഘട്ടത്തിലെ പ്രവൃത്തിയിലൂടെയാണ്. ഹിന്ദുധര്‍മ്മം, സംസ്കാരം, സമാജം-ഇവയുടെ സംരക്ഷണമാണ് സ്വയംസേവകന്റെ ദൗത്യം. പ്രസംഗത്തേക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന ജീവിതമാണ് സ്വയംസേവകന്റേത്. സമകാലിക കേരളപരിതസ്ഥിതി വളരെ അപകടകരമായ സ്ഥിതിയിലാണ്. കമ്മ്യൂണിസം കേരളത്തില്‍ ആശയപരമായ പതനത്തിലാണ്. ഇസ്ലാമിക തീവ്രവാദത്തെ ലഘൂകരിക്കുന്ന പ്രവര്‍ത്തനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്നത്. മഹാരാജാസ് കോളേജിലെ ആയുധശേഖരണത്തെ ലഘൂകരിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുയെ പരിണതഫലമാണ് എസ്എഫ്ഐ നേതാവിന്റെ കൊലപാതകം. അഭിമന്യു വധക്കേസ് തെളിയിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന് ആത്മാര്‍ത്ഥയില്ല. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഉള്ളറകള്‍ തുറക്കപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ആഘോഷിച്ച സിപിഎം രാമായണ മാസാചരണത്തില്‍ എത്തിനില്‍ക്കുകയാണ്. സിപിഎമ്മിന്റെ കപടമുഖം തിരിച്ചറിയേണ്ടതുണ്ട്. വൈകിയാണെങ്കിലും ഇത്തരം ആഘോഷങ്ങളുമായി മുന്നോട്ട് വന്നതിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ള ആത്മാര്‍ത്ഥതയും വിശ്വാസ്യതയും മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അന്നൂരിലെ ബലികൂടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും സാംഘിക്കിലും നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. അനുസ്മരണ സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ സംഘചാലക് കെ.പി.നാരായണന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് നേതാക്കളായ എം.തമ്പാന്, കെ.ബി.പ്രജില്‍, പി.രാജേഷ് കുമാര്‍, ഒ.രാഗേഷ്, ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: