തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്ക് നടത്തിയ നിയമലംഘനം സംബന്ധിച്ച പരാതികളില്‍ മുഖ്യമന്ത്രി അറിയാതെ ഫയലില്‍ തീര്‍പ്പ് കല്പ്പിക്കുന്നു. നിയമോപദേശം ലഭിച്ച ശേഷമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവൂ എന്ന് മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഫയലില്‍ രേഖപ്പെടുത്തിയിട്ടും ഇടതു യൂണിയന് നേതാക്കള്‍ ഇടപെട്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹക്കിനെ കുറ്റ വിമുക്തനാക്കാനുള്ള നീക്കം നടത്തുന്നത്.
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും അധിക്ഷേപിച്ച് ഷൈന്‍ അബ്ദുള്‍ ഹക്ക് തന്റെ ഫേസ് ബുക്കില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി കണ്ടെത്തിയിരുന്നു. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വിമര്‍ശിക്കുന്നത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമായി പരിഗണിക്കണമെന്നുമാണ് ഹക്കിന്റെ വിശദീകരണകുറിപ്പില്‍ ഉള്ളത്. ഹക്കിന്റെ വിശദീകരണ കുറുപ്പുമായി ഫയല്‍ തന്റെ മുന്നിലെത്തിയപ്പോള്‍ നിയമോപദേശം തേടണമെന്ന് പൊതു ഭരണവകുപ്പിനോട് പോള്‍ ആന്റണി ആവശ്യപ്പെട്ടു. ഇതിനു ശേഷമേ ഹക്കിനെതിരെയുള്ള ഫയല്‍ ക്ലോസ് ചെയ്യാവൂ എന്നും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയെ കാണിക്കണമെന്നും ഫയലില്‍ രേഖപ്പെടുത്തി. ഇതനുസരിച്ച് ഫയല്‍ നിയമസെക്രട്ടറിക്ക് കൈമാറി. ഹക്ക് നല്കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ നിയമോപദേശം നല്‍കാനാവില്ലെന്ന് കാണിച്ച് നിയമ സെക്രട്ടറി ഫയല്‍ മടക്കി. ഇതനുസരിച്ച് ഹക്ക് സര്‍വീസ് ചട്ടം ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം കുറ്റക്കാരനല്ലെന്ന് കാട്ടി ഇടതു യൂണിയന് നേതാക്കള്‍ ഇടപെട്ട് രഹസ്യമായി ഫയല്‍ ക്ലോസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഇയാള്‍ക്കെതിരെയുള്ള ഫയല്‍ ആരംഭത്തില്‍ തന്നെ മുഖ്യമന്ത്രി കാണേണ്ടതാണെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇതുവരെയും ഫയല്‍ എത്തിയിട്ടില്ല.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവിഐപികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അതീവ രഹസ്യങ്ങള്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുമായി പങ്കു വയ്ക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ വിട്ടു വീഴ്ചയില്ലാതെ കൈകാര്യം ചെയ്യേണ്ട ജീവനക്കാരനാണ് നവമാധ്യമങ്ങള്‍ വഴി ഭരണനിര്‍വഹണത്തില്‍ ഇരിക്കുന്നവരെ അധിക്ഷേപിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ നിയമലംഘനത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്‍കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അറിയിച്ചു. സര്‍വീസ് ചട്ട ലംഘനം നടത്തിയ പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ അബ്ദുള്‍ ഹക്കിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് രേഖകള്‍ സഹിതം ചീഫ് സെക്രട്ടറി ടോം ജോസിന് പരാതി നല്‍കിയിട്ടുണ്ട്. ഹക്കിനെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: