ഇടുക്കിയില്‍നിന്ന് വന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ പഠിച്ച ചെറുപ്പക്കാരനാണ് അഭിമന്യു. എസ്എഫ്ഐക്കാരനായി. സംഘടനയ്ക്കു വേണ്ടി എല്ലാം അര്പിച്ചു. അവസാനം ആ പയ്യന് കൊലക്കത്തിയ്ക്കിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.
സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പേഴ്സണായ ചിന്താജെറോം ശ്രദ്ധേയയായത് ഇതിന്റെ തുടര്‍ച്ചയായാണ്. സ്വന്തം പ്രസ്ഥാനത്തില്‍പ്പെട്ട അഭിമന്യു ചക്രവ്യൂഹത്തിനുള്ളില്പ്പെട്ട് പിടഞ്ഞുമരിച്ചതിനെ കേവലം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു ചിന്തയുടെ കണ്ടെത്തല്‍. മുഖ്യശത്രു സംഘപരിവാറാണെന്നും അവര്‍ക്കെതിരെ സദാ ജാഗരൂകരാകണമെന്നും യുവാക്കളെ ഉപദേശിക്കുകയും ചെയ്തു.
ഒരുലക്ഷത്തോളം രൂപ ശമ്പളവും തലസ്ഥാനത്ത് ഔദ്യോഗിക വസതിയും ഗണ്മാനോടുകൂടിയ ഔദ്യോഗിക വാഹനവും ചിന്താജെറോമിന് സര്‍ക്കാര്‍ തരപ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാല്‍, അത്രയും ഭാരിച്ച ഉത്തരവാദിത്തങ്ങളാണല്ലോ ചെയ്തുതീര്‍ക്കാനുള്ളത്.
ചിന്താജെറോം യുവഹൃദയങ്ങളെ സ്വാധീനിച്ചത് ഈ പ്രവര്‍ത്തനം കൊണ്ടുമല്ല. ”എന്റമ്മേടെ ജിമിക്കിക്കമ്മല്…” എന്ന പാട്ടിന് പ്രചരണം നല്‍കിയതുവഴിയാണ്. ഫ്ളാഷ്മോബ് എന്ന തെരുവുനാടക കലാരൂപം പണ്ടേയുണ്ട്. 2003 ജൂണ്‍ 3-ന് ന്യൂയോര്‍ക്കിലെ ഒരു തെരുവില്‍ ഈ കലാരൂപം ഏതോ ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റിങ്ങിനുവേണ്ടി ഉപയോഗിച്ചപ്പോഴാണ് ഇതിന് മാധ്യമശ്രദ്ധ കിട്ടിയത്. പെട്ടെന്ന് നൃത്തം ചെയ്ത് അര്‍ദ്ധനഗ്നകളായ സുന്ദരികള്‍ ഉല്‍പ്പന്നവുമായി പ്രത്യക്ഷപ്പെടുകയും വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ ആടിക്കുഴയുകയും ചെയ്തു. വലിയ ട്രാഫിക് ബ്ലോക്കും ഉണ്ടായി. ട്രാഫിക് നിയന്ത്രിക്കേണ്ട പോലീസുകാരും പാട്ടിലും നൃത്തത്തിലും സ്വയം മതിമറന്നുംപോയി! ‘മഹേഷിന്റെ പ്രതികാരം’ എന്ന ചലച്ചിത്രമാണ് മലയാളി ആസ്വാദകരുടെ മുന്നിലേയ്ക്ക് ഫ്ളാഷ്മോബ് നൃത്തം കൊണ്ടുവന്നത്. ആ സിനിമയ്ക്കും ഒരു ഇടുക്കി പശ്ചാത്തലമാണുള്ളത്. ഇടുക്കിയില്‍ നിന്നു വന്ന സഖാവിന്റെ പാവനസ്മരണയ്ക്ക് അതുകൊണ്ട് ഈ പാട്ട് കൂടുതല്‍ അനുയോജ്യമായിരിക്കുമെന്ന് ചിന്താജെറോം വ്യത്യസ്തമായി ചിന്തിച്ചിരിക്കാം.
മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ച് വനിതാ-ശിശുക്ഷേമവിഭാഗം കുട്ടികളെ ഒക്കത്തുവെച്ച് അമ്മമാരുടെ ഒരു ഫ്ളാഷ്മോബ് കൊച്ചിയിലെ ലുലു മാളില്‍ 2016 ആഗസ്റ്റ് 17-ന് നടത്തി. ഗവണ്മെന്റ് പരിപാടിയായതുകൊണ്ട് ആരും അത് തീരെ ശ്രദ്ധിച്ചതുമില്ല.
എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്തെ മൂന്ന് മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ളാഷ്മോബ് അവതരിപ്പിച്ചതാണ് വിവാദമായത്. അത് തിരക്കുള്ള കുന്നുമ്മല്‍ സെന്ററിലായിരുന്നു. ബൈബിള്‍ പഴയനിയമത്തിലെ ഒരു സുവിശേഷത്തിന്റെ വിവര്‍ത്തനമാണ് വാസ്തവത്തില്‍ ‘എന്റമ്മേടെ ജിമിക്കിക്കമ്മല് എന്റപ്പന് എടുത്തോണ്ടുപോയി” എന്നത്. സിനിമയിലാണ് അത് മലയാളീകരിച്ച് ഈരടിയാക്കിയത്. രണ്ടുവര്‍ഷമായി ശ്രദ്ധിക്കാതെപ്പോയ ‘ജിമിക്കി കമ്മല്‍’ പുറത്തുവന്നത് 2017 ഡിസംബര്‍ ഒന്നിനാണ്. മലപ്പുറം ഫ്ളാഷ്മോബ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
ദോഹയിലുള്ള ഒരു എഫ്എം നിലയത്തിലെ സൂരജ് എന്ന റേഡിയോ ജോക്കി ആ പാട്ട് ഗള്‍ഫ് മലയാളികള്‍ക്കായി ഒന്നുകൂടി പൊലിപ്പിച്ചു. സൂരജിന് മാപ്പുപ്പറഞ്ഞ് ദോഹയില്‍നിന്ന് മതേതരത്വ കേരളത്തിലേയ്ക്ക് തിരിച്ചുവരേണ്ടിവന്നു. സൂരജിന് ഇനി സ്വന്തം നിലയ്ക്ക് ഇവിടെ തെരുവില്‍ പാടി നടക്കാം. അടുത്ത കാലത്ത് നരേന്ദ്രമോദിയ്ക്ക് വോട്ടുചെയ്ത 32 ശതമാനക്കാരെ വെടിവെച്ചു കൊല്ലണമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വാടാനപ്പിള്ളിക്കാരനെ താന്‍ ജോലി ചെയ്ത അമേരിക്കന്‍ എച്ച്പി കമ്പനി പിരിച്ചുവിട്ടപ്പോള്‍ മാത്രമാണ് ജനാധിപത്യബോധം ഉദിച്ചത്. ഇപ്പോള്‍ ദീപപ്രഭയില്ലാതെ ഇരുട്ടില്‍ നാട്ടില്‍ തപ്പിനടക്കുകയാണെന്നറിഞ്ഞു.
മലപ്പുറത്തെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന വനിതാ കമ്മീഷനും പോലീസിനും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കോണ്‍ഗ്രസ്സ് കുടുംബത്തില്‍നിന്ന് വന്ന ജസ്ല എന്ന പെണ്‍കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. ബാംഗളൂരില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ ഈ മിടുക്കിയുടെ ഗവേഷണ വിഷയം ട്രാന്സ്ജെന്റര് സെക്സിനെക്കുറിച്ചുള്ളതായിരുന്നു. ജെസ്ലയെ രക്ഷിയ്ക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിഞ്ഞില്ല. കര്‍ണ്ണാടകയിലെ ഗവണ്മെന്റും കേരളത്തിലെ പ്രതിപക്ഷവും ജെസ്ലയെ അറിയില്ലെന്നു നടിച്ചു.
എങ്കിലും പ്രതിഷേധാഗ്നിയുമായി ജെസ്ല തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു മുന്നിലെത്തി. ഇവിടെനിന്ന് കുറച്ചു പെണ്‍കുട്ടികളേയും മൂന്നാംലിംഗക്കാരേയും ചേര്‍ത്ത്,
ഒരു ഫ്ളാഷ്മോബ് അവതരിപ്പിച്ചു. ചലച്ചിത്രമേളയില്‍ പാസ് കിട്ടാതെ പുറത്തലഞ്ഞിരുന്ന നിരവധി യുവസഖാക്കളേയും കൂട്ടിനുകിട്ടി. ചിന്താജെറോമാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്ന് തോന്നുന്നു. യുവജന ക്ഷേമത്തിനല്ലേ, ചെയ്യാതെ പറ്റുമോ? എന്തായാലും അതിനുശേഷമാണ് ചിന്ത സായാഹ്നചര്‍ച്ചകളിലെ താരമായി മാറിയത്.
സമസ്ത മേഖലകളിലും വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും കടുത്ത സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നവോത്ഥാന മലയാളി യുവത്വത്തിന് ചിന്താജെറോം ഇതുപോലെ ഇനിയും പ്രചോദനമാകുമെന്ന ഉത്തമവിശ്വാസത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: