ന്യൂദല്‍ഹി: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജെഡിയു എന്‍ഡിഎയ്ക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കി ബിജെപി അധ്യക്ഷന്‍ അമിത് ഷായും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കൂടിക്കാഴ്ച നടത്തി. സീറ്റ് വിഭജനത്തെച്ചൊല്ലിയുണ്ടായ അസ്വാരസ്യങ്ങള്‍ കൂടിക്കാഴ്ചയോടെ അവസാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിച്ചു. എന്‍ഡിഎയ്ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഏതാനും ദിവസം മുന്‍പ് നടന്ന നിര്‍വാഹക സമിതി യോഗ ശേഷം ജെഡിയു നേതാക്കള്‍ പറഞ്ഞിരുന്നു.
നിതീഷ് കുമാറുമായി ചേര്‍ന്ന് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് ഷാ പറഞ്ഞു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും ഇനിയും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാം. ബീഹാറിലെ മുഴുവന്‍ സീറ്റിലും എന്‍ഡിഎ ജയിക്കും, ഷാ വ്യക്തമാക്കി. മഹാസഖ്യം വിട്ട് ജെഡിയു എന്‍ഡിഎയില്‍ തിരിച്ചെത്തി ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ ബീഹാര്‍ സന്ദര്‍ശനമാണിത്. അമിത് ഷായും നിതീഷും ഒരുമിച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയില്‍ അമിത് ഷായ്ക്ക് നിതീഷ് അത്താഴവും ഒരുക്കി.
45 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചര്‍ച്ചയായി. പ്രസന്നവദനനായി ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവന്ന നിതീഷ് എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്ര മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, രാധാ മോഹന്‍ സിങ്, രാം കൃപാല്‍ യാദവ്, ബിജെപി അധ്യക്ഷന്‍ നിത്യാനന്ദ് റായ് തുടങ്ങിയവരും ഷായ്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: