ന്യൂദല്‍ഹി: മൂന്ന് ആകാശ വിസ്മയങ്ങള്‍ക്ക് അരങ്ങൊരുക്കി ജൂലൈ മാസം അപൂര്‍വത കൈവരിക്കുകയാണ്. അതില്‍ ആദ്യത്തേത് ഇന്ന്, ഭാഗികമായ സൂര്യഗ്രഹണം. 27ന് പൂര്‍ണ ചന്ദ്രഗ്രഹണം. 31ന് പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നു.
ഭൂമിക്കും സൂര്യനുമിടയിലൂടെ ചന്ദ്രന് സഞ്ചരിച്ച് സൂര്യന്റെ കാഴ്ചയെ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. ഇന്നത്തെ സൂര്യഗ്രഹണം ഭാഗികമാണ്. ഓസ്ട്രേലിയയുടെ വടക്കന്‍ ഭാഗത്തും ന്യൂസിലാന്‍ഡിലുമാണ് ഇത് കൂടുതലും കാണാനാവുക. കഴിഞ്ഞ ആഗസ്റ്റില്‍ ഡമയണ്ട് റിങ് ഇഫക്റ്റോടെ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായിരുന്നു.
27 ലെ ചന്ദ്രഗ്രഹണമാണ് അപൂര്‍വ നിമിഷങ്ങള്‍ സമ്മാനിക്കുക. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണമാവും ഇത്. ചന്ദ്രന് ഭൂമിയുടെ നിഴലിലേക്ക് പൂര്‍ണമായും വീണ്, ചുവന്ന നിറമണിയും. ബ്ലഡ് മൂണ്‍ എന്ന വിശേഷണമാണ് അന്ന് ചന്ദ്രനു ലഭിക്കുക. ഒരു മണിക്കൂറും 43 മിനിറ്റും ചന്ദ്രന് ഭൂമിയുടെ നിഴലിലായിരിക്കും.
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവും. ഇന്ത്യയില്‍ രാത്രി 11.45നു ശേഷം ഗ്രഹണം കാണാം. ചുവന്ന ഗ്രഹം എന്ന് ഓമനപ്പേരുള്ള ചൊവ്വ ഈ മാസം 31 ന് ഭൂമിയോട് അടുപ്പം കാണിക്കും. 57.6 മില്യണ്‍ കിലോമീറ്റര്‍ അടുത്തു വരും ചൊവ്വ. പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തു വരുന്നത് ഇതാദ്യം. 2003ല്‍ ചൊവ്വ 55.7 മില്യണ്‍ കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു. അറുപതിനായിരം വര്‍ഷത്തിനു ശേഷമാണ് ഭൂമിയോടു ഇത്രയും അടുത്ത് ചൊവ്വ വന്നത്. 2003നു ശേഷം ഏറ്റവും തിളക്കമാര്‍ന്ന് ചൊവ്വയെ ഈ മാസം 31നു കാണാം. ഇന്ത്യയുടെ ആകാശം അന്നു തെളിഞ്ഞതാണെങ്കില്‍ സൂര്യാസ്തമനത്തിനു ശേഷം ഉദയം വരെ തിളങ്ങുന്ന ചൊവ്വ ദൃശ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: