കോഴിക്കോട്: ആരാധനാ സ്വാതന്ത്ര്യസമരത്തിലൂടെ ചരിത്രത്തില്‍ ഇടം പിടിച്ച വീരനായികയാണ് വിടപറഞ്ഞ യശോദാ മാധവന്. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചനസമരത്തിലെ മുന്നണി പോരാളിയായിരുന്നു.
ക്ഷേത്രത്തെ പുരാവസ്തുവാക്കാന്‍ തീരുമാനിച്ച ഇഎംഎസ് സര്‍ക്കാരിനെതിരെ 1968ല്‍ മലപ്പുറം ജില്ലയിലെ തളിക്ഷേത്രത്തില്‍ അരങ്ങേറിയ ഉജ്ജ്വലസമരം വിജയമാക്കിയത് അമ്മമാരുടെ പോരാട്ടത്തിന്റെ കരുത്തായിരുന്നു. തങ്കേടത്തിയെന്ന് അടുപ്പമുള്ളവര്‍ സ്നേഹത്തോടെ വിളിച്ച യശോദയായിരുന്നു അവരുടെ നേതൃ സ്ഥാനത്ത്. അങ്ങാടിപ്പുറത്തിന്റെ പ്രിയപ്പെട്ട ‘തങ്കേടത്തി’ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി സമ്മാനിക്കുന്ന പ്രഥമ വീരമാതാ പുരസ്കാരത്തിനും അര്‍ഹയായി. ടിപ്പുവിന്റെ പടയോട്ടത്തെ തുടര്‍ന്ന് തകര്‍ന്ന ക്ഷേത്രങ്ങളിലൊന്നായിരുന്നു അങ്ങാടിപ്പുറം തളി ക്ഷേത്രം. തകര്‍ന്ന ക്ഷേത്രഭൂമിയില്‍ ചൈതന്യം കെടാതെ കിടന്ന ശിവലിംഗം ഭക്തര്‍ക്ക് ദേവന് തന്നെയായിരുന്നു. 1968 ലെ നവരാത്രിയോടനുബന്ധിച്ച് ഭക്തജനങ്ങള്‍ നിത്യ ഭജന തുടങ്ങിയതറിഞ്ഞ കേരള ഗാന്ധി കെ. കേളപ്പനാണ് ക്ഷേത്രം തിരിച്ച് പിടിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കിയത്.
കേളപ്പനെ വര്‍ഗീയവാദിയാക്കി സമരം പരാജയപ്പെടുത്താനായിരുന്നു ഇഎംഎസ് സര്‍ക്കാരും ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഒരുങ്ങിയത്. കോഴിക്കോട് ഗാന്ധിഗ്രാമം മാനേജരായിരുന്ന ബാലകൃഷ്ണന് നായരുമായുള്ള സൗഹൃദമാണ് കേളപ്പജിയെ അങ്ങാടിപ്പുറത്തെത്തിച്ചത്. ക്ഷേത്രത്തിന് സമീപത്തെ കേശുഅയ്യരുടെ മഠത്തിന്റെ കോലായില്‍ സമര പരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടു. മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന് സഹിക്കാനാവുന്നതായിരുന്നില്ല ഹിന്ദു മുന്നേറ്റം. ക്ഷേത്രസ്ഥലം സര്‍ക്കാര്‍ സ്വത്തായി പ്രഖ്യാപിച്ച് മതില്‍കെട്ടാന്‍ നിര്‍ദേശിക്കുകയും സമരക്കാരെ തുരത്താന്‍ പോലീസിനെ നിയോഗിക്കുകയുമാണ് ഇഎംഎസ് ചെയ്തത്. നിരോധനാജ്ഞ പുറപ്പെടുവിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക പതിവായി. കേളപ്പജിയുടെ നിര്‍ദേശപ്രകാരം സമരരംഗത്തേക്ക് സ്ത്രീകളെ പങ്കെടുപ്പിക്കാനുള്ള ചുമതല യശോദാ മാധവന് ഏറ്റെടുത്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പങ്കെടുത്തു പരിചയമുള്ള യശോദയ്ക്ക് സ്ത്രീകളെ സംഘടിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവന്നില്ല.
സമരം മുന്നോട്ടുപോകവെ കേളപ്പജി നിരാഹാരസമരം ആരംഭിച്ചു. ഭജന ഘോഷയാത്രയുമായി സ്ത്രീകള്‍ സമരരംഗത്തിറങ്ങി. ജനങ്ങളെ തടഞ്ഞ് സര്‍ക്കാര്‍ മതില് നിര്‍മാണവും തുടങ്ങി. ഇതിനെതിരെ ലീലാ ദാമോദരമേനോന്‍, കമലാ നമ്പീശന്, യശോദാ മാധവന് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സമരം ശക്തിപ്പെടുത്തി. പോലീസ് വലയം ഭേദിച്ച് യശോദാ മാധവനും ഭാനുമതിയും ശിവലിംഗത്തിനടുത്തെത്തി നാമാര്‍ച്ചന തുടങ്ങി. സമര മുന്നേറ്റത്തില്‍ മതില് തകര്‍ന്നു. പിന്നീട് നടന്നത് പോലീസിന്റെ ഭീകര ലാത്തിച്ചാര്‍ജ് ആയിരുന്നു.
പെരിന്തല്‍മണ്ണ കോടതി ഒരു ഉത്തരവിലൂടെ നിരോധനാജ്ഞ നീക്കി. കേളപ്പജി പോലീസ് സ്റ്റേഷനില്‍ നടത്തിയിരുന്ന നിരാഹാരം പിന്‍വലിച്ചു. ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടു നല്കി.
1920 നവംബര്‍ ഒന്നിന് തുലാമാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് യശോദാ മാധവന് ജനിച്ചത്. അമ്മിണി നങ്ങയുടെയും സി.ടി. ഗോവിന്ദ തരകന്റെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: