കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ രൂപത ബിഷപ്പിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം കണ്ണൂരിലെത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലുള്ള കണ്ണൂര്‍ പരിയാരത്തെ മഠത്തിലാണ് അന്വേഷണസംഘം എത്തിയത്. പരിയാരം ആയുര്‍വേദ ആശുപത്രിക്ക് പിന്‍വശത്തുള്ള മിഷണറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
കോട്ടയം കുറവിലങ്ങാട്, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളിലാണ് ബിഷപ്പുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങളുള്ളത്. കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ല. എന്നിരുന്നാലും ബിഷപ് കേരളത്തിലെത്തുമ്പോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ, കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ് കുറുവിലങ്ങാടിനു പുറത്ത് എവിടെയെങ്കിലും താമസിച്ചിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മഠങ്ങളില്‍ പരിശോധന നടത്തിയത്. ഇവിടുത്തെ അന്തേവാസികളുടെ മൊഴിയെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു.
ബിഷപ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു എന്ന ആരോപണങ്ങള്‍ക്ക് മഠത്തില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. നാല് തവണ ബിഷപ് കണ്ണൂര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഈ കാലയളവില്‍ കണ്ണൂരിലെ മഠത്തില്‍ താമസിച്ച കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഠത്തിലെ രേഖകളെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കേസന്വേഷണത്തിനായി പോലീസ് എത്തുമെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പേ ലഭിച്ചതിനാല്‍ രേഖകളെല്ലാം മഠത്തില്‍ നിന്നും മാറ്റിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: