മോസ്ക്കോ: അഞ്ചു പതിറ്റാണ്ടിനു ശേഷം ലോക ഫുട്ബോള്‍ കിരീടം തിരിച്ചുപിടിക്കാന്‍ ലഭിച്ച കനകാവസരം ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചു. സെമിഫൈനലില്‍ പിന്നില്‍ നിന്ന് കുതിച്ചുകയറിയ ക്രൊയേഷ്യക്ക് മുന്നില്‍ മുന്‍ ചാമ്പ്യന്മാര് തകര്‍ന്നടിഞ്ഞു- ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്്. ഈ വിജയത്തോടെ കലാശക്കളിയിലേക്ക് കുതിച്ചുകയറിയ ക്രൊയേഷ്യ പുത്തന്‍ ചരിത്രവും എഴുതി. ഇതാദ്യമായാണ് ഈ കുഞ്ഞന്‍ രാജ്യം ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച കിരീടപ്പോരാട്ടത്തില്‍ അവര്‍ മുന്‍ ചാംമ്പ്യന്മാരായ ഫ്രാന്‍സുമായി മാറ്റുരയ്ക്കും.
ഫൈനലിലേക്ക് കടന്നുകയറാന്‍ സര്‍വ സന്നാഹവുമായി ഇറങ്ങിയ ഇംഗ്ലീഷ് പട മിന്നല്‍ വേഗത്തില്‍ മുന്നിലെത്തി ക്രൊയേഷ്യയെ ഞെട്ടിച്ചു. അഞ്ചാം മിനിറ്റില്‍ കീരന് ട്രിപ്പിയറുടെ സുന്ദരമായ ഫ്രീകിക്ക് ക്രൊയേഷ്യന്‍ പ്രതിരോധനിരക്കാര്‍ തീര്‍ത്ത മനുഷ്യമതിലിന് മുകളിലുടെ ഉയര്‍ന്ന് പൊങ്ങി ഗോള്‍ വലയിലേക്ക് ആഴ്ന്നിറങ്ങി. ക്രൊയേഷന്‍ ഗോളി സുബാസിച്ചിന് ഒന്നും ചെയ്യാനായില്ല.
മുന്നിലെത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക്് വലിഞ്ഞു. അതേസമയം ക്രൊയേഷ്യ ഞെട്ടലില്‍ നിന്നുണര്‍ന്ന് പോരാട്ടം ശക്തമാക്കി.നിരന്തരമായ നീക്കങ്ങള്‍ക്കൊടുവില്‍ 68 -ാം മിനിറ്റില്‍ അവര്‍ ഇംഗ്ലണ്ടിന് ഒപ്പമെത്തി. ഇവാന് പെരിസിച്ചാണ് സ്കോര്‍ ചെയ്തത്്. തൊണ്ണൂറ് മിനിറ്റ് കളിയവസാനിക്കുമ്പോള്‍ സ്കോര്‍ 1-1. തുടര്‍ന്ന് അധികസമയത്ത് മരിയോ മന്‍സുകിച്ചിന്റെ മിന്നും ഗോളില്‍ ക്രൊയേഷ്യ ചരിത്രം കുറിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
1966 നു ശേഷം വീണ്ടുമൊരു ഫൈനല്‍ മോഹിച്ചെത്തിയ ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ച ഡെലെ അലിയെ ലൂക്കാ മോഡ്രിച്ച് വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് ഫ്രീകിക്ക് വിധിച്ചു. ബോക്സിന് തൊട്ടടുത്തുനിന്ന് കീരന് ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്ക് കണ്ണടച്ചുതുറക്കും മുമ്പേ വലയില്‍ കയറി. നാല് മിനിറ്റ് നാല്‍പ്പത്തിനാലാം സെക്കന്‍ഡില്‍ പിറന്ന ഈ ഗോള്‍ റെക്കോഡ് പുസ്തകത്തില്‍ കയറി. 1958 ലെ ലോകകപ്പിനു ശേഷം ലോകകപ്പ്് സെമിയില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.
ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ക്യാപ്റ്റന്‍ ഹാരി കെയ്നും വേഗത്തിന്റെ പര്യായമായ റഫീം സ്റ്റെര്‍ലിങ്ങും ക്രൊയേഷ്യന്‍ പ്രതിരോധനിരയ്ക്ക് തലവേദനയുണ്ടാക്കി. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാനായില്ല. ഹാരി മാഗ്യൂുറിയുടെ രണ്ട് ഹെഡറുകള്‍ പുറത്തേക്ക് പോയി. ക്യാപ്റ്റന്‍ ഹാരി കെയ്നും അവസരം മുതലാക്കാനായില്ല. ഒരിക്കല്‍ ഹാരിയുടെ ഷോട്ട് ഗോളി പിടിച്ചൊതുക്കി. മറ്റൊരുതവണ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
പതുക്കെപ്പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന ക്രൊയേഷ്യ രണ്ടാം പകുതിയില്‍ താളം കണ്ടെത്തി. 68-ാം മിനിറ്റില്‍ ഗോളും നേടി. വലതു വിങ്ങില്‍ നിന്ന് സിമി ഹെഡ് ചെയ്ത് പന്ത് ഗോള്‍ മുഖത്തേക്ക് മറിച്ചു. അപകടം ഒഴിവാക്കാനായി ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ വാക്കര്‍ ചാടിയെങ്കിലും , പന്ത് തലയില്‍ കിട്ടുന്നതിന് മുമ്പേ ഇവാന് പെരിസിച്ച് ഇടതുകാലുകൊണ്ട് ഗോള്‍ വലയിലേക്ക് തിരിച്ചുവിട്ടു.
തുടര്‍ന്ന് വിജയത്തിനായി ഇംഗ്ലണ്ടും പോരാട്ടം മുറുക്കിയതോടെ മത്സരം ആവേശഭരിതമായി. ഇരു ഗോള്‍ മുഖത്തും നിരന്തരം പന്ത് കയറിയിറങ്ങി. പക്ഷെ ഗോള്‍ വീണില്ല.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തേ്യ്ക്ക് നീണ്ടു. 109 -ാം മിനിറ്റില്‍ ക്രൊയേഷ്യ വിജയഗോള്‍ നേടി. ഇംഗ്ലണ്ടിന്റെ പ്രതിരോധ തകര്‍ച്ചയാണ് ഗോളിന് വഴിയൊരുക്കിത്. വാക്കര്‍ അടിച്ചകറ്റിയ പന്ത് പെരിസിച്ചിനാണ് കിട്ടിയത്. പെരിസിച്ച് ഹെഡറിലൂടെ ഗോള്‍ മുഖത്തേക്ക് മറിച്ചു. ഓടിയെത്തിയ മന്‍സുകിച്ച് ഒന്നാന്തരം ഷോട്ടിലൂടെ പന്ത് ഗോള്‍ വര കടത്തി. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ടിന് അവസരം ലഭിച്ചു. പക്ഷെ, ക്രൊയേഷ്യയുടെ ബോക്സിന് പുറത്ത് കിട്ടിയ ഫ്രീകിക്ക് ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: