കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെഉടന് അറസ്റ്റ് ചെയ്യേണ്ടെന്ന് അന്വേഷണസംഘത്തിന് നിര്‍ദേശം. ബിഷപ്പിനെതിരെ പഴുതുകളില്ലാത്ത തെളിവുകള്‍ സമാഹരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദേശമാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ജലന്ധറില്‍ ക്രമസമാധാനപ്രശ്നം ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്.
ജലന്ധര്‍ രൂപതയ്ക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലും ഉയര്‍ന്ന ഉദ്യോഗസ്ഥരിലും വലിയ സ്വാധീനമുണ്ട്. രൂപതയുടെ കീഴില്‍ നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണകക്ഷിയിലും ഉദ്യോഗസ്ഥപ്രമുഖരിലും ഉള്‍പ്പെട്ട പലരും രൂപതയിലെ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. നിലവില്‍ നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രൂപതയുടെ കീഴില്‍ ഉണ്ടെന്നാണ് വിവരം. ഈ സ്ഥാപനങ്ങളുടെ അധിപനും രൂപതാ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ധൃതി പിടിച്ച് നടപടിയെടുക്കരുതെന്ന നിര്‍ദേശമാണ് പോലീസിന്റെ തലപ്പത്ത് നിന്ന് ലഭിച്ചതത്രെ.
വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞദിവസം ജില്ലാ പോലീസ് ചീഫിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ബിഷപ്പിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്ന നിര്‍ദേശം കൊടുത്തത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ബിഷപ്പുമായി പിണങ്ങി സഭയില്‍ നിന്ന് രാജിവച്ചു പോയ കന്യാസ്ത്രീകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇവരില്‍ കുറച്ച് പേരുടെയെങ്കിലും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: