കൊച്ചി/അരൂര്‍: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് എസ്ഡിപിഐക്കാര് പിടിയില്‍. അരൂര്‍, വടുതല സ്വദേശികളായ ഷാജഹാന്, ഷിഹറാസ് എന്നിവരും വെണ്ണല സ്വദേശി അനൂപ്, തോപ്പുംപടി കരുവേലിപ്പടി സ്വദേശി നിസാര്‍ എന്നിവരുമാണ് പിടിയിലായത്. ഇതോടെ പിടിയിലായവര്‍ 11 ആയി.
ഷാജഹാനും ഷിഹറാസും മുഖ്യപ്രതി മുഹമ്മദിന്റെ അയല്‍വാസികളും മുഹമ്മദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. അഭിമന്യുവിന്റെ കൊലപാതകവുമായി ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായി തെളിവൊന്നും ലഭിച്ചിട്ടില്ല. മുഹമ്മദിനടക്കം രക്ഷപ്പെടാനുള്ള സഹായങ്ങള്‍ ഇവര്‍ ചെയ്തു നല്‍കിയതായി പോലീസ് സംശയിക്കുന്നു.
ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഷാജഹാന് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് കായിക പരിശീലനം നല്കുന്നയാളും ഷിഹറാസ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നയാളുമാണ്. അരൂക്കുറ്റി, വടുതല ഭാഗത്തെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ പോലീസ് പരിശോധനയും നടത്തി.
അക്രമത്തില്‍ പങ്കാളികളായവരെ നിസാര്‍ സ്വന്തം കാറില്‍ രക്ഷപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. വാഹനവും കസ്റ്റഡിയിലെടുത്തു. അനൂപ് ഗൂഢാലോചനയില്‍ പങ്കാളിയാണ്. ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടാങ്ങല്‍ നാരകത്തനാംകുഴിയില് ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ റിയാസ് ഹുസൈന് (37) എന്നിവരെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 17 വരെ റിമാന്‍ഡ് ചെയ്തു. പിടിയിലായ നവാസ്, ജെഫ്രി, സെയ്ഫുദീന്‍, അനസ് എന്നിവര്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: