മലപ്പുറം: അങ്ങാടിപ്പുറം തളി ക്ഷേത്ര സമരനായികയ്ക്ക് നാടിന്റെ യാത്രാമൊഴി. കഴിഞ്ഞ ദിവസം അന്തരിച്ച യശോദാ മാധവന്റെ ഭൗതികശരീരം ഇന്നലെ രാവിലെ 10ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെറിയച്ചന് വീട്ടില്‍ കിഴക്കാത്ര വീട്ടുവളപ്പില്‍ സംസ്കരിച്ചു. മകന് യതീന്ദ്രന് ചിതയ്ക്ക് തീകൊളുത്തി.
ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി 1960കളില്‍ തളി ക്ഷേത്രത്തില്‍ നടന്ന സമരത്തില്‍ കെ.കേളപ്പനോടൊപ്പം നേതൃനിരയിലുണ്ടായിരുന്ന യശോദാ മാധവനെന്ന തങ്കേടത്തി പിന്നീട് വള്ളുവനാട്ടിലെ സാമൂഹ്യരംഗത്ത് നിറസാന്നിധ്യമായിരുന്നു.
കേരള ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതിയുടെ വീരമാതാ പുരസ്കാരം, വിദ്യാനികേതന്‍ ധര്‍മരക്ഷാ സമിതിയുടെ ധിഷണ ശ്രേഷ്ഠ പുരസ്കാരം, തളി ഭരണസമിതിയുടെ ഗൗരീശങ്കര പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ സംഘപ്രസ്ഥാനങ്ങള്ക്കൊപ്പം പ്രവര്‍ത്തിച്ചു. വള്ളുവനാട് വിദ്യാഭവനില്‍ സിവില്‍ സര്‍വീസ് അക്കാദമിക്കായി കെട്ടിടം സൗജന്യമായി നല്കി. അടിയന്തരാവസ്ഥക്കാലത്തും സമരരംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവന് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: