ന്യൂദല്‍ഹി/റാഞ്ചി: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കുഞ്ഞുങ്ങളെ വിറ്റെന്ന് പോലീസ്. അനാഥരായ ഗര്‍ഭിണികള്‍ക്കായുള്ള കേന്ദ്രത്തില്‍ 2017ല്‍ 26 കുട്ടികളാണ് ഉണ്ടായത്. ഇതില്‍ രണ്ടു കുട്ടികള്‍ ജനിച്ചപ്പോഴേ മരിച്ചിരുന്നു. ബാക്കിയുള്ള 24 കുട്ടികളെയും കാണാനില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
2015 മുതല്‍ 450 ഗര്‍ഭിണികളാണ് റാഞ്ചിയിലെ അഭയകേന്ദ്രത്തില്‍ പ്രസവിച്ചത്. ഇതില്‍ 170 പേരുടെ പ്രസവം സംബന്ധിച്ച രേഖകള്‍ മാത്രമേ കേന്ദ്രത്തിന്റെ കൈവശമുള്ളൂ. ബാക്കിയുള്ള കുട്ടികളെ എന്തു ചെയ്തെന്ന കണക്കില്ലെന്ന് ഝാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
റാഞ്ചി കേന്ദ്രത്തിലെ കന്യാസ്ത്രീയേയും സഹായിയായ ഒരു സ്്ത്രീയെയുമാണ് കുട്ടിയെ വിറ്റ സംഭവത്തില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റാഞ്ചി കേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ സ്ഥിരമായി വിറ്റിരുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍, വില്പന നടത്തിയ കുട്ടികളെ കണ്ടെത്താനും ഇതിനു പിന്നിലുള്ള വലിയ റാക്കറ്റിനെ പിടികൂടാനും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മൂന്നിലേറെ കുഞ്ഞുങ്ങളെ താന്‍ ഇവിടെ നിന്ന് വില്പന നടത്തിയിട്ടുണ്ടെന്ന് കന്യാസ്ത്രീയായ കോര്നലിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി റാഞ്ചി പോലീസ് സൂപ്രണ്ട് അനീഷ് ഗുപ്ത അറിയിച്ചു. 2017ല്‍ ഈ കേന്ദ്രത്തില്‍ നിന്ന് വില്പന നടത്തിയ കുട്ടിയെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. പ്രസവം നടന്ന റാഞ്ചി ജില്ലാ ആശുപത്രിയുമായി റാക്കറ്റിന് അടുത്ത ബന്ധമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് തടയണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഡിജിപി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി അടക്കം അഞ്ച് സംഘടനകള്‍ കോടികള്‍ വിദേശത്തുനിന്ന് സഹായം വാങ്ങിയതായി പോലീസ് പറയുന്നു. കേസില്‍ സിബിഐയുടെ അന്വേഷണവും അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: