കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ സര്‍ക്കാരും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊലയില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് രക്ഷപ്പെടാന്‍ പോലീസിന്റെ ഒത്താശ ലഭിച്ചുവെന്നാണ് വ്യക്തമാകുന്നത്.
കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളാരെന്ന് പോലീസിന് വ്യക്തമായി. പക്ഷേ, ഇവര്‍ രാജ്യം വിടുന്നത് തടയാന്‍ ഒരു നടപടിയും എടുത്തില്ല. വിവരം നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരെ അറിയിച്ചില്ല. പ്രതികള്‍ക്ക് രാജ്യം വിടാന്‍ ഇതിലൂടെയാണ് അവസരം ലഭിച്ചത്.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാന പ്രതികള്‍ പിടിയിലായിട്ടില്ല. പ്രതികളെ സഹായിച്ചതിന്റെ പേരില്‍ അറസ്റ്റ് നാടകങ്ങള്‍ മുറയ്ക്ക് നടക്കുന്നുമുണ്ട്. പ്രതികള്‍ വിദേശത്തേയ്ക്കു കടന്നുവെന്നാണ് പോലീസ് പറയുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനാണത്രേ നീക്കം.
കൊലപാതകം നടന്നാല്‍ വിവരം നിമിഷനേരത്തിനുള്ളില്‍ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും അറിയിക്കും. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. അതാണ് പോലീസിന്റെ രീതി. പക്ഷെ അത്തരം വിപുലമായ തെരച്ചിലൊന്നും അന്ന് രാത്രി നടന്നില്ല. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പരിശോധനയ്ക്ക് നിര്‍ദേശം നല്‍കാം. എന്നാല്‍ അതും അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഉണ്ടായിട്ടില്ല.
വിമാനത്താവളങ്ങളില്‍ അറിയിച്ചില്ല, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചില്ല
വിവരം വിമാനത്താവളത്തിലേക്ക് കൈമാറിയിരുന്നെങ്കില്‍ പ്രതികള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാക്കാമായിരുന്നു. എമിഗ്രേഷന്‍ വിഭാഗത്തില്‍ കേരള പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും പ്രതികള്‍ വിദേശത്ത് കടന്നുവെങ്കില്‍ അത് ദുരൂഹമാണ്. സുരക്ഷയുടെ ഭാഗമായി കൊച്ചി നഗരത്തിലെ കവലകളിലെല്ലാം പോലീസ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൊലയാളികള്‍ റോഡിലൂടെ ഓടി രക്ഷപ്പെട്ടിട്ടുപോലും നഗരത്തിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ല.
കൊലപാതക സംഘം ജോസ് ജങ്ഷനില്‍ എത്തി തന്റെ ഓട്ടോയിലാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ തോപ്പുംപടിയിലിറങ്ങിയെന്നും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു. അതും പോലീസ് ഗൗരവത്തിലെടുത്തിട്ടില്ല.
യുഎപിഎ ചുമത്താത്തത് എന്‍ഐഎയെ ഒഴിവാക്കാന്‍
അതിനിടെ കേസില്‍ യുഎപിഎ ചുമത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് എന്‍ഐഎ അന്വേഷണം ഭയന്നാണെന്നും സൂചനയുണ്ട്. കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടുവെന്നും സര്‍ക്കാര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷിക്കാന്‍ പറ്റിയ കേസാണിത്. കോടതിയില്‍ വന്നാല്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടാന്‍ സാധ്യതയുമുണ്ട്.
കേരളത്തെ ഞെട്ടിച്ച കൊല നടന്ന് ദിവസം ഇത്രയുമായിട്ടും എസ്എഫ്ഐ ശക്തതമായി പ്രതികരിച്ചിട്ടില്ല. മുഖ്യപ്രതികളെല്ലാം രക്ഷപ്പെട്ടിട്ടും അഭിമന്യു അംഗമായിരുന്ന സംഘടന അതിനെതിരെ പ്രതികരിക്കാത്തത് ദുരൂഹമാണ്. സിപിഎം എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ജെസിയുടെ ഫേസ്ബുക് പോസ്റ്റ് കുറിപ്പില്‍ എസ്എഫ്ഐയിലെ ചില എസ്ഡിപിഐക്കാര്‍ക്ക് ഇതുമായി ബന്ധമുെണ്ടന്ന സൂചനയാണ് നല്‍കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: