പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഭരണകൂട തലങ്ങളിലും പോലീസ് വകുപ്പുകളിലും വര്‍ധിച്ചു വരുന്ന സ്ത്രീ സാന്നിധ്യം സ്ത്രീ ശക്തിയെ വിളിച്ചോതുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി പുതുച്ചേരി ലഫ് ഗവര്‍ണറായി ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദി മുതല്‍ നിലവില്‍ പ്രധാന പദവികളെല്ലാം അലങ്കരിക്കുന്നത് സ്ത്രീകളാണ്. ഇത് കൂടുതല്‍ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലേയ്ക്ക് ചുവടവയ്ക്കുന്നതിന് പ്രചോദനം നല്കയിട്ടുണ്ട്.
ഭരണനിര്‍വ്വഹണത്തിന്റെയും സേവനങ്ങളുടെയും ഉന്നത തലങ്ങളില്‍ വളരെ വലിയ സ്ത്രീ പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് പുതുച്ചേരി ഡിജിപിയായി ഐപിഎസ് ഓഫീസര്‍ എസ്. സുന്ദരി നന്ദയെ നിയമിച്ചത്. 1988 ബാച്ചിലുള്ള നന്ദ ഫ്രഞ്ച് കോളനിയിലെ(പുതുച്ചരി) ആദ്യ വനിതാ ഡിജിപിയാണ്.
പുതുച്ചേരിയിലെ സീനിയര്‍ പോലീസ് സൂപ്രണ്ട്, പോലീസ് സൂപ്രണ്ട് പദവികള്‍ അലങ്കരിക്കുന്നത് യഥാക്രമം അപൂര്‍വ്വ ഗുപ്തയും ഡോ രചന സിങുമാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അപൂര്‍വ്വ എസ്പിയായി നിയമിതയായത്. കാര്യക്ഷമതയുള്ള പ്രവര്‍ത്തനത്തിലൂടെ വളരെ പെട്ടെന്നാണ് സീനിയര്‍ സൂപ്രണ്ട് പദവിയിലെത്തിയത്. നിരവധി പേരുടെ അനുമോദനവും ഇവര്‍ക്ക് ലഭിച്ചു.
ആദായ നികുതി പ്രിന്‍സിപ്പിള്‍ കമ്മീഷണര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ഓഫ് കോസ്റ്റ് ഗാര്‍ഡ് എന്നീ പദവികളിലുള്ളത് ജാന്‍സേബ് അഖതറും അഖ്ഷിത ശര്‍മ്മയുമാണ്. കശ്മീരില്‍ നിന്നുള്ള ശര്‍മ്മ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേയ്ക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതാ ഓഫീസറാണ്. അതേസമയം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 547 കോടിയുടെ റെക്കോര്‍ഡ് റവന്യു കളക്ഷന്‍ സൃഷ്ടിച്ച 1989 ബാച്ചിലെ ഓഫീസറാണ് ജാന്‍സേബ് അഖ്തര്‍. നിരവധി നികുതി വെട്ടിപ്പ് കേസുകള്‍ കൈകര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് അഖ്തര്‍.
കൂടാതെ പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലെ നാല് എംഎല്‍എമാര്‍ സ്ത്രീകളാണ്. നിലവില്‍ പുരുഷന്മാരെ അപേക്ഷിച്ച് രാഷ്ട്രീയ ഭരണതലങ്ങളുടെ എല്ലാം തലപ്പത്തുള്ള സ്ത്രീകളുടെ കൈകളിലാണ് പുതുച്ചേരിയുടെ അധികാര ചക്രമെന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: