കോഴിക്കോട്: ബാലഗോകുലം 43-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി. തൊണ്ടയാട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സംസ്ഥാന നിര്‍വ്വാഹകസമിതി യോഗം ആരംഭിച്ചു. ബ്രഹ്മചാരി മുകുന്ദ ചൈതന്യ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന് അദ്ധ്യക്ഷനായി.
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ആദ്യ ഗോകുലമായ കാരപ്പറമ്പ് ശിവജി ബാലഗോകുലത്തില്‍ നിന്ന് ആരംഭിക്കുന്ന ജ്യോതിപ്രയാണം സമ്മേളന നഗരിയില്‍ എത്തിച്ചേരും. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന് ജ്യോതി ഏറ്റുവാങ്ങി സമ്മേളനനഗരിയില്‍ തെളിയിക്കും. സംസ്ഥാനതല പ്രവര്‍ത്തക ശിബിരം രാവിലെ 9.30ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
പ്രതിനിധിസഭയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കും. വൈകിട്ട് അഞ്ചിന് ചേരുന്ന നവപ്രഭ സമ്മേളനത്തില്‍ ബാലഗോകുലം, തപസ്യ എന്നീ സംഘടനകളുടെ സ്ഥാപകാചാര്യനും കേസരി മുന്‍ പത്രാധിപരുമായ എം.എ. കൃഷ്ണന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ലോകസഭാ സ്പീക്കര്‍ സുമിത്രാമഹാജന് നിര്‍വ്വഹിക്കും. മഹാകവി അക്കിത്തം അദ്ധ്യക്ഷനാകും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഒന്‍പത് വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും.
15ന് രാവിലെ എട്ടിന് അനുമോദന സഭ നടക്കും. രാവിലെ 10ന് ചേരുന്ന വാര്‍ഷിക സമ്മേളനം നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്യും. 11.30 ന് ചേരുന്ന പ്രതിനിധിസഭയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. തുടര്‍ന്ന് ധ്വജാവരോഹണത്തോടെ സമ്മേളനം സമാപിക്കും.
കൈരളിയുടെ നവോത്ഥാനത്തിന് കരുത്താര്‍ന്ന ബാല്യം എന്ന സന്ദേശവുമായാണ് സമ്മേളനം നടക്കുന്നത്. ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായി മാറിയ ബാലഗോകുലം സമ്മേളനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: