തലശ്ശേരി: കോടതി റിമാന്റ് ചെയ്ത പ്രതിയെ ജയിലില്‍ മര്‍ദ്ദിച്ച് പരിക്കേല്പ്പിച്ചുവെന്നതിന് ആരോപണ വിധേയനായ ജിവനക്കാരന് കാരണം കാണിക്കാനും ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം നല്‍കാനും നോട്ടീസ് ഉത്തരവ്.
കളവ് കേസില്‍ പ്രതിയായി ഒരു വര്‍ഷത്തോളമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ് വരുന്ന കുറ്റിയാടി സ്വദേശിയായ രാഹുല്‍ രാജിനെ (21) യാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരനായ അനില്‍കുമാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി ആരോപണമുയര്‍ന്നത്. മര്‍ദ്ദനമേറ്റ് ഇടത് കൈക്ക് ക്ഷതമേറ്റ വിവരം കഴിഞ്ഞ ദിവസം കോടതി മുമ്പാകെ രാഹുല്‍ രാജ് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തല ശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഡൊണാള്‍ഡ് സെക്യൂറ ജയില്‍ സു പ്രേണ്ടിനോട് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
കേസ് ഈ മാസം 23ന് കോടതി വീണ്ടും പരിഗണിക്കും. 2015 ജൂലായ് 23 ന് തലശ്ശേരി സഹകരണാശുപത്രിയിലെ ഡോക്ടര്‍ രാജീവ് നമ്പ്യാരുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലാണ് രാഹുല്‍ രാജിനെ ഒരു വര്‍ഷം മുമ്പ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ ആരും ജാമ്യത്തിലെടുക്കാത്തതിനാല് റിമാണ്ടില്‍ തുടര്‍ന്നു വരികയുമാണ്. കൂട്ടുപ്രതി മുസ്തഫയും റിമാണ്ടിലാണുള്ളത്. രാഹുലിന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയാണ് സൗജന്യ നിയമസഹായം നല്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: