കണ്ണൂര്‍: ജില്ലയിലെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്കാന് ജില്ലാ പഞ്ചായത്ത് പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുക. വൃക്കരോഗവുമായി ബന്ധപ്പെട്ട മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ആശുപത്രിയോടനുബന്ധിച്ച് പ്രത്യേക ഫാര്‍മസി തുടങ്ങാനും ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ടെന്ന് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്നേഹജ്യോതി കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലേക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൃക്കമാറ്റിവച്ചവരില്‍ ചിലര്‍ അവരുടെ പ്രയാസങ്ങള്‍ പങ്കുവച്ചപ്പോള്‍ കേട്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു. മാസത്തില്‍ കഴിക്കുന്ന ശരാശരി 20,000 രൂപയുടെ മരുന്നുകളുടെ ബലത്തിലാണ് ശിഷ്ടജീവിതം മുന്നോട്ടുനീക്കുന്നത്. ശരീരം തളരുന്നതോടെ കാര്യമായ ജോലിയൊന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ. ചെറിയ മറ്റ് അസുഖങ്ങള്‍ പോലും വലിയ പ്രതിസന്ധികളായി മാറുന്നു. ചികില്‍സാ ചെലവിനൊപ്പം വീട്ടുകാര്യങ്ങളും മക്കളുടെ പഠനമുള്പ്പെടെയുള്ളവയും വരുമ്പോള്‍ ഏതെങ്കിലും ഒന്ന് മാറ്റിവയ്ക്കേണ്ടിവരുന്ന സ്ഥിതിയാണെന്ന് സംസാരിച്ചവര്‍ പറഞ്ഞു.
ജില്ലയില്‍ 2500 ലേറെ പേര് വൃക്ക മാറ്റിവച്ചവരായി ഉണ്ടെന്നാണ് ലഭ്യമായ കണക്ക്. എന്നാല്‍ യഥാര്‍ഥ എണ്ണം ഇതിലേറെ വരും. ഇവരുടെ കൃത്യമായ കണക്കെടുക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പദ്ധതിയുടെ ഗുണഫലം അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണമെന്ന നിര്‍ബന്ധമുള്ളതിനാലാണ് ഗുണഭോക്താക്കളെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്. സൗജന്യമായി മരുന്ന് നല്കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് മുന്‍ണനേതര കാര്‍ഡ് തടസ്സമാകില്ല. വൃക്കരോഗം മൂലം ജീവിതം വഴിമുട്ടിപ്പോവുന്നവരുടെ പുനരധിവാസത്തിന് സാധ്യമായ വഴികള്‍ ആലോചിക്കും. ആഴ്ചയില്‍ ആറ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ വഴി ഇതിനകം 60,000 തവണ ഡയാലിസിസ് സേവനം ലഭ്യമാക്കിയതായും കെ.വി.സുമേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സന്തോഷ് , ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.വി.പി.രാജേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: