കണ്ണൂര്‍: പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിര്‍ദിഷ്ട പെട്രാളിയം ഡിപ്പോയുടെ പടിഞ്ഞാറ് ഭാഗത്ത് 10 ഏക്കര്‍ ഭൂമികൂടി ഏറ്റെടുക്കാനും ഇവിടെ പൊതുമേഖലാ എണ്ണ കമ്പനികളായ എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന വിപുലമായ ആശുപത്രി നിര്‍മിക്കാനും നിര്‍ദേശം. കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്. ചുരുങ്ങിയത് 25 കോടി രൂപ മുതല്‍മുടക്ക് വരുന്ന ആശുപത്രി സംവിധാനമാണ് ആലോചനയില്‍. ഇക്കാര്യത്തില്‍ മാനേജ്മെന്റുമായി ആലോചിച്ച് അനുകൂലമായ നടപടികള്‍ കൈക്കൊള്ളാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരുവിധ മലിനീകരണവും ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്കി. പദ്ധതി പ്രദേശത്ത് സംസ്കരണം പോലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാകില്ല. ട്രെയിന്‍ വാഗണുകളില്‍ എത്തുന്ന ഇന്ധനം ഡിപ്പോയിലെ കോണ്‍ക്രീറ്റ് കവചമുളള്ള വലിയ ടാങ്കുകളിലാക്കി സൂക്ഷിക്കുകയും അവയില്‍ നിന്ന് ട്രക്കുകളിലേക്ക് മാറ്റി നിറച്ച് വിതരണത്തിന് സജ്ജമാക്കുകയുമാണ് ചെയ്യുക. ഈ പ്രക്രിയയില്‍ മലിനീകരണത്തിന് ഒരുവിധ സാധ്യതയുമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് പോലുള്ള സംവിധാനം ഒരുക്കാന്‍ സന്നദ്ധമാണെന്നും എച്ച്പിസിഎല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ ലോകനാഥന് അറിയിച്ചു.
ഇക്കാര്യം നേരില്‍ ബോധ്യപ്പെടുന്നതിന് എറണാകുളം ഇരുമ്പനത്ത് ്രപവര്‍ത്തിക്കുന്ന എച്ചപിസിഎല്‍ ഡിപ്പോ സന്ദര്‍ശിക്കുന്നതിന് പയ്യന്നൂര്‍ മേഖലയിലെ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്കും കമ്പനി അവസരമൊരുക്കും. 24 വര്‍ഷമായി അവിടെ േെട്രാളിയം ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതിനാണ് പയ്യന്നൂരില്‍ പൊതുമേഖലാ സ്ഥപനങ്ങളായ എച്ച്പിസിഎല്ലും ബിപിസില്ലും സംയുക്തമായി പെട്രോളിയം ഡിപ്പോ ആരംഭിക്കുന്നത്.
ഡിപ്പോയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭൂഗര്‍ഭജലം ഉപയോഗിക്കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കണ്ടല്‍ക്കാടില്‍ നിന്ന് 30 മീറ്റര്‍ ദൂരപരിധി പാലിക്കണമന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ പദ്ധതി പ്രദേശവും കണ്ടല്‍ക്കാടുമായി 300 മീറ്റര്‍ ദൂരമുണ്ട്. അതിനാല്‍ പരിസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കമ്പനി വ്യക്തമാക്കി.
യോഗത്തില്‍ കെ.കെ.രാഗേഷ് എംപി, സി.കൃഷ്ണന് എംഎല്‍എ, പയ്യന്നൂര്‍ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.പ്രദീപന്, എച്ച്പിസിഎല്‍ ചെന്നൈ ജനറല്‍ മാനേജര്‍ കെ.ലോകനാഥന്, ബിജെപി നേതാവ് സി.കെ.രമേശന് മാസ്റ്റര്‍, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്, കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് നാറാത്ത്, കോണ്‍ഗ്രസ് എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ്, വി.കെ.പി ഇസ്മായില്‍ (മുസ്ലിം ലീഗ്) തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഡെപ്യൂട്ടി കലക്ടര്‍ കെ.കെ.അനില്‍കുമാര്‍, പയ്യന്നൂര്‍ തഹില്‍ദാര്‍ കെ.രാജന്, സ്പെഷല്‍ തഹസില്‍ദാര്‍ വി.പി.രാജന്, പയ്യന്നൂര്‍ നഗരസഭാ സെക്രട്ടറി കെ.ആര്.അജി, പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍ പി.ഐ രാജേഷ്, കൃഷി ഓഫീസര്‍ കെ.സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: