മോസ്ക്കോ: ലോകകപ്പ് ഫുട്ബോളില്‍ കിരീട സ്പ്നം തകര്‍ന്ന ഇംഗ്ലണ്ടും ബെല്‍ജിയവും വിജയത്തോടെ തലയുയുര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ അവസാനപോരിനിറങ്ങുന്നു. ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഈ വമ്പന്മാര് ഇന്ന് മാറ്റുരയ്ക്കും. രാത്രി 7.30 നാണ് കിക്കോഫ്.
സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയോട് തോറ്റതോടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ലോക കിരീട പ്രതീക്ഷകള്‍ അസ്തമിച്ചത്. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ചുവുന്ന ചെകുത്താന്മാരായ ബെല്‍ജിയം മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഏകപക്ഷീമായ ഒരു ഗോളിന് കീഴടങ്ങിയതോടെ കന്നിക്കിരീടമെന്ന അവരുടെ മോഹവും പൊലിഞ്ഞു.
മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ചെകുത്താന്മാരും ഇംഗ്ലണ്ടും കളിത്തിലിറങ്ങുന്നതോടെ മത്സരം ആവേശഭരിതമാകും. കപ്പ് നേടാന്‍ ആയില്ലെങ്കിലും മൂന്നാം സ്ഥാനം ഒരാശ്വാസമാകും. തലയുയര്‍ത്തിതന്നെ റഷ്യയില്‍ നിന്ന് നാട്ടിലേക്ക്് തിരിക്കും.
മാര്‍ട്ടിനെസിന്റെ സുവര്‍ണതലമുറ ടീം റഷ്യയില്‍ മിന്നുന്ന പ്രകടനമാണ് കാഴചവെച്ചത്. ഗ്രൂപ്പ് ജി മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ജേതാക്കളായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. നോക്കൗട്ടില്‍ പൊരുതിക്കളിച്ച ജപ്പാനെയും ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെയും മറികടന്നു.
അതേസമയം ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടില്‍ കടന്നത്. പിന്നീട് കൊളംബിയയേയും സ്വീഡനെയും തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമിഫൈനലിലെത്തിയത്. ഒരു ടീമും കളിക്കാന്‍ ഇഷ്ടപ്പെടാത്ത മത്സരമാണ് ലൂസേഴ്സ് ഫൈനല്‍. എന്നിരുന്നാലും കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തില്ല. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരേത്ത് സൗത്ത്ഗേറ്റ് പറഞ്ഞു.
ഓരോ മത്സരത്തിലും ആത്മാഭിമാനത്തോടെയാണ് കളിക്കാര്‍ ദേശീയ ജേഴ്സിയില്‍ കളിക്കാനിറങ്ങുന്നത്. നന്നായി കളിച്ച് വിജയം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. റിസര്‍വ് ഗോള്‍ കീപ്പര്‍മാരായ ജാക്ക് ബട്ട്ലാന്‍ഡും നിക്ക് പോപ്പും റഷ്യയില്‍ ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. ഇവരില്‍ ആര്‍ക്കെങ്കിലും സൗത്ത്ഗേറ്റ് ഇന്ന് അവസരം നല്‍കിയേക്കും.
ബെല്‍ജിയവും ഇന്ന് വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. വിജയത്തോടെ ലോകകപ്പില്‍ നിന്ന് മടങ്ങാനാണ് തന്റെ കളിക്കാരുടെ ആഗ്രഹമെന്ന് ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസ് പറഞ്ഞു. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടം കൊയ്യാനാകും. 1986 ല്‍ നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള അവരുടെ മികച്ച പ്രകടനം.
മൂന്നാം സ്ഥാനം നേടാനായി ലഭിച്ച അവസരം പൂര്‍ണമായി വിനിയോഗിക്കും. എപ്പോഴും ഈ അവസരം ലഭിച്ചെന്ന് വരില്ല. അതിനാല്‍ മത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊരുതിക്കളിക്കുമെന്ന് സ്പാനിഷുകാരനായ മാര്‍ട്ടിനെസ് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് ലോകകപ്പുകളില്‍ യൂറോപ്യന്‍ ടീമുകളാണ് മൂന്നാം സ്ഥാനം നേടിയത്. 2014ലെ ലോകകപ്പില്‍ ബ്രസീലിനെ അവരുടെ മണ്ണില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഹോളണ്ട് മൂന്നാം സ്ഥാനക്കാരായി.
ഇം്ഗ്ലണ്ട് നായകന് ഹാരി കെയ്ന്‍ ആറു ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്കോററായി തുടരുകയാണ്. ബെല്‍ജിയത്തിന്റെ സ്ട്രൈക്കര്‍ റൊമേലു ലുക്കാകു നാലു ഗോളുകളുമായി തൊട്ടു പിന്നിലുണ്ട്. ഇന്ന് ഒരു ഗോള്‍ കൂടി നേടിയാല്‍ 2002 നു ശേഷം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനെന്ന റെക്കോഡ് കെയ്ന്‍ സ്വന്തമാകും. 2002 ലെ ലോകകപ്പില്‍ ബ്രസീലിന്റെ റൊണാള്‍ഡോ എട്ട് ഗോളുകള്‍ നേടി. അന്ന് ബ്രസീല്‍ കിരീടവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: