ടാംപെര്‍ (ഫിന്‍ലന്‍ഡ്): ഇന്ത്യയുടെ ഹിമ ദാസ് പുത്തന്‍ ചരിത്രം കുറിച്ചു. ഐഎഎഎഫ് അണ്ടര്‍- 20 മീറ്റിന്റെ നാനൂറ് മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഹിമ ചരിത്രം കുറിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹിമ.
ടാംപെറിലെ ററ്റീന സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ 51.46 സെക്കന്‍ഡിലാണ് ഹിമ ഓടിയെത്തിയത്. ഹീറ്റ്സില്‍ 52.25 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. സെമിയില്‍ 52.10 സെക്കന്‍ഡിലാണ് ഹിമ ഓടിയെത്തിയത്.
ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ട്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി. ഇത്തരം പിന്തുണകള്‍ മികച്ച വിജയത്തിന് സഹായകമാകുമെന്ന് ഹിമ മത്സരത്തിന് ശേഷം പറഞ്ഞു.
ചരിത്ര വിജയം നേടിയ ഹിമയെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ അഭിനന്ദിച്ചു. ചരിത്ര വിജയം സ്വന്തമാക്കിയ ഹിമ ഇന്ത്യയുടെ അഭിമാനമാണ്. ഈ മികച്ച നേട്ടം യുവ കായികതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: