ലണ്ടന്‍: ആദ്യ മത്സരത്തില്‍ നേടിയ വന്‍ വിജയത്തിന്റെ കരുത്തില്‍ ഇന്ത്യ മറ്റൊരു പരമ്പര വിജയത്തിനിറങ്ങുന്നു. ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ അനായാസ വിജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടു നില്‍ക്കുകയാണ്. വിജയം ആവര്‍ത്തിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. നേരത്തെ നടന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യ 2-1 ന് കരസ്ഥമാക്കിയിരുന്നു.
സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ആറു വിക്കറ്റ് നേട്ടവും ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുമാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയമൊരുക്കിയത്.ഇംഗ്ലണ്ട് മുന്നോട്ടുവച്ച 269 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 40.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
രോഹിത് ശര്‍മ 114 പന്തില്‍ 137 റണ്‍സുമായി പുറത്താകാതെ നിന്നു. പതിനഞ്ച് ഫോറും നാല് സിക്സറും രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറി കടന്നുപോയി.
ഓപ്പണര്‍ ധവാന് (40), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (70) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്്. രാഹുല്‍ ഒമ്പതു റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് കുല്‍ദീപിന്റെ തിരിയുന്ന പന്തുകളില്‍ നിലംപൊത്തി. പത്ത് ഓവറില്‍ 25 റണ്‍സിന് കുല്‍ദീപ് ആറു വിക്കറ്റെടുത്തതോടെ ഇംഗ്ലണ്ട്് 49.5 ഓവറില്‍ 268 റണ്‍സിന് ഓള് ഔട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: