കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടുയര്‍ന്ന കോടികളുടെ ക്രമക്കേട് ആരോപണങ്ങളില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ക്രിക്ക്റ്റ് ഓംബുഡ്സ്മാന് ഉത്തരവിറക്കിയതെന്ന് മുന്‍ കെസിഎ പ്രസിഡന്റ് ടി.സി. മാത്യു. കെട്ടിച്ചമച്ച കണ്ടെത്തലുകളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ആരോപിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും കെസിഎ ആണ് തീരുമാനം എടുത്തിട്ടുള്ളത്. . എല്ലാ തെളിവുകളും കൈവശമുണ്ട്. ഓംബുഡ്സ്മാന്റെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കും. തനിക്കെതിരെ വ്യാജ രേഖ തയാറാക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെസിഎ ഭാരവാഹികള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോട് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് 17 ലക്ഷം രൂപയോളം ഈടാക്കണം എന്ന ഓംബുഡ്സ്മാന് ഉത്തരവ് ബാലിശമാണ്.
കരാര്‍ ജോലികളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നു എന്ന ആരോപണവും ടി സി മാത്യു തള്ളിക്കളഞ്ഞു. കെസിഎയ്ക്ക് ഇആര്‍പി സോഫ്റ്റ്വെയര് നടപ്പാക്കാന്‍ തീരുമാനിച്ചത് താനല്ലെന്നും 2014 സെപ്റ്റംബര്‍ 25 ന് ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊടുപുഴ സ്റ്റേഡിയത്തില്‍ പവലിയന് രൂപകല്പന ചെയ്യാന്‍ അറ്റിക് സ്റ്റുഡിയോ എന്ന ആര്‍ക്കിടെക്റ്റ് സ്ഥാപനത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് കെസിഎ സെന്‍ട്രല്‍ കൗണ്‍സിലാണ്. ശ്രീജിത്ത് വി. നായര്‍ അടക്കമുള്ള മൂന്ന് കെസിഎ അംഗങ്ങളാണ് തൊടുപുഴയിലെ സ്ഥലം സ്റ്റേഡിയത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത്. ഇവിടെ നദീ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി കെസിഎ സംസ്ഥാന ജലവിഭവ വകുപ്പിനെ സമീപിക്കുകയും ഇവിടെ നിന്ന് പൊട്ടിക്കുന്ന പാറ ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
സര്‍ക്കാര്‍ നേരിട്ടാണ് ഈ ജോലി കെസിഎയെ ഏല്‍പ്പിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് പാറ പൊട്ടിച്ചത്. ഇതിനായി ജില്ലാ കളക്ടറുടെയും പഞ്ചായത്തിന്റെയും അനുമതിയും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ കെസിഎയില്‍ ഉണ്ടെന്നും ടി.സി. മാത്യു അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒകെ മറച്ചു വച്ചാണ് ശ്രീജിത്ത് വി. നായര്‍ നേതൃത്വം നല്കുന്ന കമ്മിറ്റി തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ടി.സി. മാത്യു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: