തിരുവനന്തപുരം: മണിപ്പൂരില്‍ ആയുര്‍വേദം പ്രചരിപ്പിക്കാന്‍ ഔഷധിയുടെ സഹായം തേടുമെന്ന് തൃശൂര്‍ ഔഷധി സന്ദര്‍ശിച്ച മണിപ്പൂര്‍ ആരോഗ്യമന്ത്രി എല്‍. ജയന്തകുമാര്‍ സിംഗ് പറഞ്ഞു. ചൈനീസ് മരുന്നുകളുടെ കടന്നുകയറ്റം മണിപ്പൂരില്‍ അനുഭവപ്പെടുന്നുണ്ട്. ഇത് ഫലപ്രദമായി തടയാന്‍ ഔഷധിയുടെ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തിയാല്‍ സാധിക്കും. മണിപ്പൂര്‍ സര്‍ക്കാര്‍ ഔഷധിയില്‍ നിന്നു മരുന്നുകള്‍ വാങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മണിപ്പൂരില്‍ ആയുര്‍വേദ മരുന്നു നിര്‍മാണത്തിനാവശ്യമായ പച്ച മരുന്നുകള്‍ സുലഭമാണ്. ഔഷധിക്കാവശ്യമുള്ള പച്ച മരുന്നുകള്‍ നല്കാന് മണിപ്പൂര്‍ സര്‍ക്കാര്‍ തയ്യാറാണ്. ആയുര്‍വേദ മരുന്ന് നിര്‍മാണത്തിന് മണിപ്പൂരില്‍ ഒരു നിര്‍മാണശാല ഔഷധിയുമായി സഹകരിച്ച് തുടങ്ങുന്നതാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സംഘത്തില്‍ ആയുഷ് ജോയിന്റ് സെക്രട്ടറി റംഗനമായ്റാങ്ങ് പീറ്റര്‍, ആയുഷ് ഡയറക്ടര്‍മാരായ ഡോ. എ. ഗുണേശ്വര്‍ ശര്‍മ, ഡോ. എസ്. മേമദേവി, എല്‍.ശാന്തിബാലദേവി എന്നിവര്‍ ഉണ്ടായിരുന്നു.
ഔഷധി ചെയര്മാന് ഡോ. കെ.ആര്. വിശ്വംഭരന്, എംഡി കെ.വി. ഉത്തമന് എന്നിവര്‍ മണിപ്പൂര്‍ ആരോഗ്യമന്ത്രിയേയും സംഘത്തേയും സ്വീകരിച്ചു. ഔഷധി പഞ്ചകര്‍മ ആശുപത്രിയും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: