കൊച്ചി: ഇന്റര്‍നെറ്റോ സാമൂഹ്യ മാധ്യമങ്ങളോ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പുമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്.
മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണം മോദി സര്‍ക്കാരാണ് നീക്കിയത്. സാമൂഹ്യമാറ്റത്തിന് സഹായകമായ സുതാര്യ സംവിധാനമാണിത്. മറ്റു മാധ്യമങ്ങള്‍ക്കുള്ള സ്വയംവിലക്കുകള് ഇവയ്ക്കും വേണം. ഇതിന് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ദുരുപയോഗം തടയേണ്ടത് പോലീസും പ്രദേശിക ഭരണസംവിധാനവുമാണ്, മന്ത്രി പറഞ്ഞു. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയ മന്ത്രി ജന്മഭൂമിയോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷം ഒന്നോ രണ്ടോ ദിവസം ആയുസ്സുള്ള വിഷയങ്ങളാണ് ഉയര്‍ത്തുന്നത്. തോല്‍വി ഉറപ്പായപ്പോള്‍ ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങള്‍ അവര്‍ക്ക് നിലനില്‍പ്പിന് ആവശ്യമാണ്. രണ്ടാം യുപിഎയുടെ കാലത്ത് ഭരണം വീഴ്ത്താന്‍ വേണ്ടുന്നത്ര അഴിമതിയാരോപണങ്ങള്‍ ഉണ്ടായിരുന്നു.
നാലുവര്‍ഷം പിന്നിട്ട ഈ സര്‍ക്കാരില്‍ ഒറ്റ ആരോപണമില്ല. ശശി തരൂരിന്റെ ആരോപണം സ്വന്തം പാര്‍ട്ടിപോലും തള്ളിയില്ലേ. അക്രമം ആരുനടത്തിയാലും അപലപനീയമാണ്. അതിനെ രാഷ്ട്രീയം നോക്കി പിന്തുണയ്ക്കരുത്. പക്ഷേ, ഏതു ഗ്രാമത്തില്‍ അക്രമത്തിനും പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്തുന്നതെന്തിനാണ്.?
കേന്ദ്രമന്ത്രി ജയന്ത് സിങ്, ഝാര്‍ഖണ്ഡിലെ കുറ്റവാളികളെ കണ്ടത് വിവാദമായപ്പോള്‍, അത് തെറ്റായിപ്പോയെന്ന് മന്ത്രി പറഞ്ഞു.
പക്ഷേ, സ്വന്തം മണ്ഡലത്തിനെ കുടുംബമായിക്കാണുന്ന നേതാക്കള്‍, അംഗങ്ങള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ കാണണ്ടേ? ശിക്ഷിച്ചത് പരമോന്നത കോടതിയല്ല, അവര്‍ക്ക് അപ്പീല്‍ പോകാം. സിനിമാതാരമായ മകന് സഞ്ജയ്ദത്ത് കേസില്‍ ജയിലിലായപ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന അച്ഛന് സുനില്‍ദത്ത് കണ്ടില്ലേ?
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. മോദിയുടെ കേന്ദ്ര ഭരണ നേട്ടവും വസുന്ധര രാജെ സിന്ധ്യയുടെ ഭരണ സേവനങ്ങളും അത്രയ്ക്കുണ്ട്.
പ്രധാനമന്ത്രി മോദി രാജസ്ഥാനില്‍ നടത്തിയ ഒരു പൊതുയോഗത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സഹായങ്ങള്‍ കിട്ടിയ രണ്ടരലക്ഷം പേരാണ് പങ്കെടുത്തത്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടം രാജ്യമെമ്പാടും ജനങ്ങള്‍ക്ക് നേരിട്ടു കിട്ടിയിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത് വോട്ടാകും. ആ കാര്യം പക്ഷേ മോദി വിമര്‍ശകര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഒന്നും ശരിയാകില്ലെന്നു പറഞ്ഞിരുന്ന കാലത്തില്‍നിന്ന്, ശരിയാക്കാനാകുമെന്ന സംവിധാനത്തിലേക്ക് രാജ്യത്തെ എത്തിച്ചില്ലേ. മോദി ചെയ്തതിന്റെ അഞ്ചിലൊന്ന് മുന്‍ പ്രധാനമന്ത്രിമാര്‍ ചെയ്തിട്ടുണ്ടോ? റാത്തോഡ് ചോദിച്ചു.
കേരളവും മാറും, മറ്റു സംസ്ഥാനങ്ങളിലെല്ലാം മാറ്റമുണ്ടാകുമെങ്കില്‍ കേരളവും മാറാതിരിക്കുന്നതെങ്ങനെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രല്ല, പൗരന് അവകാശപ്പെട്ടതെന്തെല്ലാമെന്ന കാര്യത്തിലുള്‍പ്പെടെ മന്ത്രാലയം വരും നാളുകളില്‍ എല്ലാത്തരത്തിലും പ്രചാരണം നടത്തും. ‘ഹം ഫിറ്റ് തോ ഇന്ത്യാ ഫിറ്റ്,’ അഞ്ചുപൈസ ചെലവില്ലാതെ നടത്തിയ ഏറ്റവും വലിയ ആരോഗ്യ സാമൂഹ്യ പ്രചാരണമായിരുന്നു, റാത്തോഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: