കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എഫ്ഐയുടെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ.
പോലീസിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ഭയമാണോ? ബ്രിട്ടോ ചോദിച്ചു. അഭിമന്യു വധിക്കപ്പെട്ടിട്ട് പതിമൂന്ന് ദിവസം പിന്നിട്ടിട്ടും കൊല നടത്തിയവരെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബ്രിട്ടോ തുറന്നടിച്ചത്.
കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ സംഘത്തിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ഭയമായതുകൊണ്ടാണോ ഇങ്ങനെ പെരുമാറുന്നത്?
നടപടികള്‍ ഇഴയുകയാണ്. സംഭവം നടന്ന ദിവസം രാത്രി കോളേജിലെ കുട്ടികളാണ് മൂന്നു പ്രതികളെ പിടികൂടി പോലീസില്‍ ഏല്പിച്ചതെന്നും അദ്ദേഹം പറയുന്നു.
പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കൊലപാതകം നടന്ന രാത്രി തന്നെ പ്രധാന പ്രതികളെ പിടികൂടാന്‍ സാധിക്കുമായിരുന്നു. ആധുനിക സംവിധാനങ്ങള്‍ നിലവിലുള്ള കൊച്ചി പോലീസിന് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പിഴവ് സംഭവിച്ചു. പ്രതികളെ സഹായിച്ചവരും അവരെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. കേസിലെ മുഖ്യപ്രതികളെ ഇപ്പോഴും പിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇത് ഗുരുതര പിഴവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: