ന്യൂദല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസ് പ്രതി നീരവ് മോദിയുടെ ജ്വല്ലറിയില്‍ നിന്നും വിലയേറിയ ആഭരണങ്ങള്‍ വാങ്ങിയ 50ലധികം അതിസമ്പന്നരുടെ ആദായ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന്റെ നീക്കം. ക്രമക്കേട് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നികുതിവെട്ടിപ്പ് അടക്കമുള്ള കേസുകള്‍ ചുമത്തും.
നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിന് മുമ്പായി ആഭരണങ്ങള്‍ വാങ്ങാനുപയോഗിച്ച പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ആഭരണങ്ങള്‍ വാങ്ങാന്‍ പണമിടപാട് നടത്തിയിട്ടില്ലെന്നാണ് ഇവരില്‍ ഭൂരിഭാഗം പേരും മറുപടി നല്‍കിയത്. ഇവര്‍ ചെക്ക്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പണമിടപാട് നടത്തിയിട്ടുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ആഭരണങ്ങള്‍ വാങ്ങുന്നതിന് ചെക്ക്, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പുറമെ നേരിട്ടുള്ള പണമിടപാട് നടത്തിയെന്നതിന് തെളിവുകള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഇവരുടെ ആദായ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ വകുപ്പ് തയാറെടുക്കുന്നത്. ഇവരുടെ 2014-15 വര്‍ഷത്തെ നികുതി റിട്ടേണാണ് പരിശോധനയ്ക്ക് വിധേയമാക്കുക.
സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിന്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. നീരവ് മോദിയുടെ ജ്വല്ലറിയില്‍ നിന്നും ഇവര്‍ ആഭരണം വാങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: