ആവര്‍ത്തനം പലപ്പോഴും വിരസതയുണ്ടാക്കും. പക്ഷേ, നമ്മുടെ പല എഴുത്തുകാരും പ്രഭാഷകരും ആവര്‍ത്തനത്തില്‍ രസിക്കുന്നവരാണ്. ഭാഷയിലെ ആനുചിതമായ ആവര്‍ത്തനത്തിന് ‘പുനരുക്തിദോഷം’ എന്നു പറയും. ‘പുനരുക്തി’ എന്നാല്‍ ‘വീണ്ടും പറച്ചില്’ മാധ്യമങ്ങളില്‍ വാക്കുകളുടെയും പ്രയോഗങ്ങളുടെയും വാക്യങ്ങളുടെയും ആവര്‍ത്തനം സാധാരണമായിരിക്കുന്നു.
”കഴിഞ്ഞമാസം കൊച്ചിതുറമുഖത്തെ ചരക്കുനീക്കത്തില്‍ ഏതാണ്ട് പത്ത് ശതമാനത്തോളം വര്ദ്ധനയുണ്ടാക്കി.” ‘ഏതാണ്ട്’, ‘ഓളം’ എന്നിവയ്ക്ക് ഒരേ അര്‍ത്ഥമാണ്. ഏതെങ്കിലും ഒന്നുമതി. ‘കഴിഞ്ഞ മാസം കൊച്ചിതുറമുഖത്തെ ചരക്കുനീക്കത്തില്‍ ഏതാണ്ട് പത്തുശതമാനം വര്‍ദ്ധനയുണ്ടായി”. എന്നോ ”കഴിഞ്ഞ മാസം കൊച്ചിതുറമുഖത്തെ ചരക്കുനീക്കത്തില്‍ പത്തുശതമാനത്തോളം വര്‍ദ്ധനയുണ്ടായി” എന്നോ എഴുതണം.
”ജീവിത ശൈലിയിലെ മാറ്റം കൊണ്ടാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.”. ‘കൊണ്ട്’, ‘കാരണം’ എന്നിവയില്‍ ഒന്ന് മതി.
ഈ വാക്യവും രണ്ട് രീതിയില്‍ എഴുതാം:
1. ജീവിത ശൈലിയിലെ മാറ്റമാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
2. ജീവിതശൈലിയിലെ മാറ്റംകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
”മുഖ്യാതിഥി വേദിയിലെത്തിയപ്പോള്‍ കേവലം അഞ്ചു വിദ്യര്‍ത്ഥികള്‍ മാത്രമാണ് സദസ്സിലുണ്ടായിരുന്നത്.”’കേവലം’, ‘മാത്രം’ ഇവയില്‍ ഒന്ന് മതി. ” ഒരു ടീമില്‍ കുറഞ്ഞത് എട്ട് പേരെങ്കിലും ഉണ്ടായിരിക്കണം.”’കുറഞ്ഞത്’, ‘എങ്കിലും’ ഇവയില്‍ ഒന്ന് മതി. ”വേറെ ഗത്യന്തരമില്ലാത്തതിനാല്‍ അയാള്‍ക്ക് വീട് വില്‍ക്കേണ്ടി വന്നു.”
‘വേറെ’, ‘അന്തരം’ എന്നിവയ്ക്ക് ഇവിടെ ഒരേ അര്‍ത്ഥം. ‘വേറെ ഗതിയില്ലാത്തതിനാല്‍’ എന്നോ, ‘ഗത്യന്തരമില്ലാത്തതിനാല്‍’ എന്നോ എഴുതാം. ”അദ്ദേഹത്തിനൊപ്പം ഏകദേശം പത്ത്പേരോളം ഉണ്ടായിരുന്നു.”. ‘ഏകദേശ’വും ‘ഓള’വും കൂടി വേണ്ട ”എല്ലാവരും ഹാളില്‍ കയറിയിരിക്കണമെന്ന് വീണ്ടും ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുകയാണ്.”’വീണ്ടും’, ‘ഒരിക്കല്‍ക്കൂടി’ എന്നിവയ്ക്ക് ഒരേ അര്‍ത്ഥം, ഏതെങ്കിലും ഒന്ന് ഒഴിവാക്കാം.
”ചലച്ചിത്രഗാനങ്ങള്‍ രണ്ട് മണിക്ക് വീണ്ടും തുടര്‍ന്ന് കേള്‍ക്കാം.”’വീണ്ടും’, ‘തുടര്‍ന്ന്’ ഇവയില്‍ ഒന്ന് മതി. ”യോഗം തുടങ്ങിക്കഴിഞ്ഞ ശേഷമാണ് മുഖ്യാതിഥി എത്തിയത്.”. ‘കഴിഞ്ഞ’, ‘ശേഷം’ ഇവയിലൊന്ന് ഒഴിവാക്കാം. ”ഈ റോഡില്‍ പരമാവധി 60 കിലോമീറ്റര്‍ വരെ സ്പീഡാകാം.”’പരമാവധി’, ‘വരെ’ രണ്ടിലൊന്ന് ഒഴിവാക്കാം.
”എന്തായാലും ഒരു കാര്യം പ്രത്യേകം എടുത്തു പറയാന്‍ ആഗ്രഹിക്കുകയകാണ്.” ഇവിടെ ‘പ്രത്യേകം’ ‘എടുത്തു’ എന്നിവയ്ക്ക് ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. ‘പ്രത്യേകം പറയുക’യോ ‘എടുത്തു പറയുക’യോ ചെയ്താല്‍ മതി. ചിലര്‍ ഒരു കാര്യം ‘വീണ്ടും’ ഒരിക്കല്‍ക്കൂടി പ്രത്യേക എടുത്തു പറയാറുണ്ട്.
”പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് ഒന്ന്മുതല്‍ വിതരണം ചെയ്തു തുടങ്ങും.”’മുതല്‍’, ‘തുടങ്ങും’ രണ്ടും കൂടിവേണ്ട. അപേക്ഷകള്‍ ആഗസ്റ്റ് 1ന് വിതരണം ചെയ്തു തുടങ്ങുമെന്നോ അപേക്ഷകള്‍ ആഗസ്റ്റ് 1 മുതല്‍ വിതരണം ചെയ്യുമെന്നോ മതി. ”ട്രോളിംഗ് നിരോധനം മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമായിരുന്നത് 52 ദിവസമായി കൂട്ടിയിട്ടുണ്ട്.” 47 ദിവസമായിരുന്നത് 52 ദിവസമായി കുറയ്ക്കാനാവില്ലല്ലോ. 52 ദിവസമാക്കി എന്ന് മതി.
”കേരളത്തിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ജന്മശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.”. ‘മുന്‍ മുഖ്യമന്ത്രിയായ’ അല്ലെങ്കില്‍ ‘മുഖ്യമന്ത്രിയായിരുന്ന’ എന്ന് മതി. അര്ത്ഥബോധമില്ലാത്തതുകൊണ്ടാണ് ഇത്തരം പുനരുക്തിദോഷം ഉണ്ടാകുന്നത്. ഒരേ പദം അനാവശ്യമായി ആവര്‍ത്തിക്കുന്നവരുമുണ്ട്.
പത്രങ്ങളില്‍ നിന്ന്:
”കുട്ടികള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു.” ”ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.”ചിലര്‍ വാക്യങ്ങളും ആവര്‍ത്തിക്കും.
”മരട്: അരൂര്‍-വൈറ്റില ദേശീയപാതയില്‍ കുണ്ടന്നൂര്‍ കവലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതായി പരാതി. ദേശീയപാത 47, 49-എ എന്നീ പ്രധാന റോഡുകള്‍ കൂടിച്ചേരുന്ന കുണ്ടന്നൂര്‍ കവലയില്‍ മൂന്ന് ദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷമായതായി പരാതി.”ഈ വാര്‍ത്തയിലെ ആദ്യവാക്യം എന്തിനാണ്?. അത് പൂര്‍ണമായി ഒഴിവാക്കാം.
പിന്കുറിപ്പ് : ഈയിടെ ‘ഭക്ഷണപ്രാന്തന്മാര്’ എന്നൊരു പ്രയോഗം കണ്ടു. ‘ഭ്രാന്തന്മാരാവാം’, ‘പ്രാന്തന്മാരായത്’. ചില ചാനലുകളിലെത്തിയാല് ഇവര്‍ ‘ബക്ഷണ ബ്രാന്തന്മാരാകും’!.
എസ്കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: