യൂറോപ്പില്‍ പ്രകടമായ മതനിരപേക്ഷ സംസ്കാരത്തിന്റെ ഫലമായി മതഘടനകളും അതിന്റെ മതാത്മകതയുടെ മതപരമായ വ്യവസ്ഥിതികളും അഴിഞ്ഞുവഴുന്നതിന്റെ ലക്ഷണങ്ങള്‍ ഇവിടെയും കാണാം. കന്യാസ്ത്രീ മഠങ്ങള്‍ വിദൂരമല്ലാത്ത ഭാവിയില്‍ പൂട്ടപ്പെടുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണാം. യൂറോപ്പിലും കന്യാസ്ത്രീ മഠങ്ങള്‍ പൂട്ടിത്തന്നെയാണ് സെക്കുലറൈസേഷന്‍ മുന്നേറിയത്. നിപ വൈറസില്‍ നിന്നു രക്ഷപ്പെടാന്‍ ആരും ഇന്ന് അമ്പെഴുന്നെള്ളിക്കാറില്ല. പക്ഷേ, മരുന്നില്ലാത്ത രോഗങ്ങള്‍ക്കു മരുന്നായി ദൈവത്തെ വിപണനചരക്കാക്കുന്ന പ്രതിസന്ധി ഇപ്പോഴുമുണ്ട്. ദൈവത്തിന്റെ വിഗ്രഹത്തെ കെട്ടിയെഴുന്നള്ളിച്ചു സമ്പത്തും സൗഖ്യവും നേടാനുള്ള മാര്‍ഗ്ഗമായി ആത്മീയതയെ മലിനമാക്കുന്നുണ്ട്. ക്രൂശിതനായ മനുഷ്യന് ദൈവവുമായി സമാധാനത്തിലായവനല്ല. മല്പിടുത്തം നടത്തുന്നവനാണ്. അവര്‍ ലോകത്തിന്റെ പാപത്തിന്റെ ബലിയാടാകുന്നതില്‍ ആശ്വസിക്കുന്നവനുമല്ല. ദൈവം എല്ലാറ്റിന്റെയും മുകളിലെ അധിപനല്ല, എല്ലാറ്റിന്റേയും അടിയില്‍ സഹിക്കുന്നവനാണ്. മതം വിജയമല്ല എന്നു തെളിയിക്കുന്ന ക്രൂശിതനെ അകറ്റി നിര്‍ത്തുന്ന മതമല്ല ക്രൈസ്തവികത വെളിവാക്കുന്നത്. മഹാഭാരതത്തിന്റെ ആദ്യപേരും ‘വിജയം’ എന്നായിരുന്നല്ലോ. വ്യാസന് വിജയത്തെ അതുവഴി ചോദ്യം ചെയ്തതു നാം ശ്രദ്ധിക്കുന്നില്ല. സാഹിത്യത്തിനു പ്രേതാവാസ സ്വഭാവമുണ്ട്, അസന്നിഹിതമായതു പ്രേതമായി ആവസിക്കുന്നു. ഹോമറിന്റെ ഒഡീസ്സിയില്‍ നാം സൈറണുകളുടെ സംഗീതം കേള്‍ക്കുന്നു. അങ്ങവിടെ കേട്ടതു എന്തുകൊണ്ട്? ഹോമറിന്റെ ആന്തരികതയില്‍ അതു കേട്ടു. ആതിഥ്യത്തിന്റെ കര്‍മ്മമാണ് കാവ്യാത്മകം. യഥാര്‍ത്ഥ വിശ്വാസികള്‍ മൗലിക നിരീശ്വരത്വത്തിന്റെ അപകടത്തിന്റെ വഴിയിലൂടെ കടന്നുപോകുന്നു എന്ന് ദരീദ എഴുതി. യഥാര്‍ത്ഥ വിശ്വാസി സംശയിക്കുന്നവനുമാണ്. പാസ്കല്‍ എഴുതിയതുപോലെ അനന്തമായ ആകാശങ്ങളുടെ ‘നിത്യനിശ്ശബ്ദത’ ശ്രവിക്കുന്നവന്.
(ആളൊഴിയുന്ന പള്ളികള്‍, കാലഹരണപ്പെടുന്ന സഭകള്‍- ഫാ. പോള്‍ തേലക്കാട്ട്- സമകാലിക മലയാളം)
അറിവിന്റെ ലക്ഷ്യം വികസനമാണ്. അത് പക്ഷേ, വെറും ഭൗതികമാവരുത്. പരീക്ഷ ജയിക്കലും ഡിഗ്രി നേടലും ജോലി സമ്പാദിക്കലും അതിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ മനുഷ്യനായി ജീവിക്കാന്‍ അറിവ് നിമിത്തമാകണം. അഥവാ മനുഷ്യരിലെ മനുഷ്യത്വം അറിവിലൂടെ കരഗതമാക്കണം എന്നര്‍ത്ഥം. അറിവ് സമൂഹത്തെ പരിചരിക്കലാണ്; അവരെ അവഗണിക്കലോ അവമതിക്കലോ അല്ല. മനുഷ്യാവയവങ്ങളെ പഠനവിധേയമാക്കുന്നവന് ആ അവയവങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യതയാണ് തനിക്കുള്ളതെന്ന് തിരിച്ചറിയണം.
കൂട്ടലും കിഴിക്കലും ഗുണിക്കലും പഠിക്കുന്നവന് അന്യരുടെ ധനം അന്യായമായി അപഹരിക്കാന്‍ പാടില്ലെന്ന ധാര്‍മ്മികത കൂടി പഠിച്ചിരിക്കണം. സാമൂഹ്യ ചരിത്ര പഠനത്തിന്റെ ആഴങ്ങളില്‍ ഊളിയിടുന്നവന്‍ ചരിത്രത്തിലെ നല്ല വശങ്ങളെ സ്വാംശീകരിക്കാനും ചീത്തവശങ്ങളെ തളളിക്കളയാനും ശീലിക്കണം. വാഹനമോടിക്കാന്‍ പഠിക്കുന്നവന് അന്യന്റെ വഴിയവകാശം ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് അറിഞ്ഞിരിക്കണം.
ന്യായാന്യായതകളെ തിരിച്ചറിയുകയും അന്യരുടെ വേദന മനസ്സിലാക്കുകയും ചെയ്യുന്ന മനസ്സലിവുള്ളവരാകണം സമൂഹത്തെ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും. പുസ്തകത്താളുകളിലൂടെ ഉയിര്ക്കൊള്ളേണ്ടത് വെറും അക്ഷരപ്പുഴുക്കളല്ല മറിച്ച് ജീവിതമെന്തെന്നറിയുന്ന നല്ല മനസ്സുകളാണ്.
(വിദ്യാഭ്യാസം വികസനമാണ് – കെ.എ. കബീര്‍, ചെന്ത്രാപ്പിന്നി – പൂര്‍ണോദയ മാസിക)
ഡബ്ല്യുസിസിയിലെ അംഗങ്ങളാണോ അമ്മയെ തിരുത്തേണ്ടത്? അവരല്ല അമ്മയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത്. മൂന്നുപേര്‍ യോഗത്തിന് പോയില്ല എന്നത് അവിടെ വിഷയമാകുന്നില്ല. അമ്മയിലെ 700 പേരുള്ളിടത്ത് ഈ മൂന്ന് പേര്‍ക്ക് വലിയ പ്രസക്തിയില്ല. അവരുടെ അഭിപ്രായങ്ങള്‍ക്ക് വലിയ വിലയുണ്ടാവില്ല. അമ്മ എടുത്ത നിലപാടുകളോട് വലിയ സങ്കടമുണ്ട്. അമ്മയിലേക്ക് വരുന്നില്ല എന്നു പറഞ്ഞ് ദിലീപ് കത്തുകൊടുത്തതുകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാവുമോ? അമ്മ എന്ന സംഘടനയുടെ സ്ഥാനമെന്താണ്? അതാണ് നമ്മള് ചോദ്യം ചെയ്യുന്നത്. ദിലീപ് വന്നോ ഇല്ലേ എന്നതല്ല നമ്മുടെ പ്രശ്നം.
പ്രതിയായി ചേര്‍ത്ത ആള്‍ക്ക് എവിടേക്ക് പോകണം, എവിടെ തുടരണം എന്നത് ഡബ്ല്യുസിസിക്ക് അറിയേണ്ട കാര്യമില്ല. എന്തുകൊണ്ട് അതിക്രമത്തിന് ഇരയാകേണ്ടിവന്ന പെണ്‍കുട്ടിക്ക് രാജിവെക്കേണ്ടിവന്നു. ഇത്രയും കാലം ഞങ്ങള്‍ പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല. പക്ഷേ, ആ കുട്ടി രാജിവച്ചപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി. ഇതുവരെ അവള്‍ക്കുവേണ്ടി പറഞ്ഞതും ചെയ്തതും എല്ലാം മുതലക്കണ്ണീരായിരുന്നു. ഇതൊരു മാറ്റത്തിന് തുടക്കമാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം . ഡബ്ല്യൂസിസിയില്‍ അറുപതോളം പേരുണ്ട്. അവരുടെ ജോലിയെ ഇല്ലാതാക്കും എന്ന സന്ദേശം വ്യാപകമായി ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ഈ സംഘടനയിലെ ഈ നടിമാര്‍ക്ക് ആളുകള്‍ ജോലി കൊടുക്കരുത് എന്ന് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പലര്‍ക്കും പോയിട്ടുണ്ട്.
(ഞങ്ങള്‍ അവള്‍ക്കൊപ്പം തന്നെ – സജിത മഠത്തില്‍ – മാധ്യമം ആഴ്ചപ്പതിപ്പ്)
രാമായണം ഒരേസമയം മഹാകാവ്യവും ഇതിഹാസവുമാണ്. ഭാരത വര്‍ഷത്തില്‍ ഉടലെടുത്ത ആദ്യത്തെ കാവ്യ രൂപത്തിലുള്ള കൃതിയാണ് രാമായണം. അതുകൊണ്ടു കൃതിയുടെ കര്‍ത്താവായ വാത്മീകി മഹര്‍ഷി ആദികവിയെന്നറിയപ്പെടുന്നു. മലയാള ഭാഷയില്‍ ലക്ഷണപൂര്ണതയോടെ രചിക്കപ്പെട്ട രാമായണം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമായതിനാല് അദ്ദേഹം മലയാള ഭാഷാ പിതാവായി അറിയപ്പെടുന്നു.
ആദികവി വാത്മീകി മഹര്‍ഷിയും ത്രേതായുഗത്തില്‍ ശ്രീരാമദേവന്റെ സമകാലീനന്‍ തന്നെയായിരുന്നുവെന്നും വനവാസകാലത്തു വാത്മീക്യാശ്രമം സന്ദര്‍ശിക്കുകയുണ്ടായെന്നും പുരാണം പറയുന്നുണ്ട്. പരിത്യക്തയായ സീതയെ സംരക്ഷിച്ചതും ശ്രീരാമ പുത്രന്മാരായ ലവകുശന്മാര് ജനിച്ചതും ആശ്രമത്തിലായിരുന്നു. ഇതൊക്കെ രാമായണ രചനയ്ക്കു കാരണമായി.
(ഭാരതീ! പദാവലി തോന്നണം കാലേകാലേ … – കൈതപ്രം ദാമോദരന്‍ നമ്പൂതിരി- മനോരമ ആഴ്ചപ്പതിപ്പ്)
നാദാപുരം കലാപകാലത്ത് രൂപം കൊണ്ടതാണ് നാദാപുരം ഡിഫന്‍സ് ഫ്രണ്ട്. അത് പിന്നീട് നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ആയി രൂപപ്പെട്ടു. തുടര്‍ന്ന് അത് സെക്കുലര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപപ്പെട്ടു. ഇതിന്റെ വിദ്യാര്‍ത്ഥി മുന്നണിയായി 2009 ല്‍ കാമ്പസ് ഫ്രണ്ട് രൂപപ്പെട്ടു.
2009 നു ശേഷം ഈ ഭീകരവാദ പ്രസ്ഥാനം 4 കൊലപാതകത്തില്‍ പ്രതിക്കൂട്ടിലാണ്. എന്‍ഡിഎഫ് മുതല്‍ കാമ്പസ് ഫ്രണ്ട് വരെയുള്ള എല്ലാ കൊലപാതകങ്ങളുടെയും സവിശേഷത പരസ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ കൊലപാതകങ്ങളിലും അക്രമങ്ങളിലും പങ്കാളിയാവില്ല എന്നതാണ്.
ഇതിനുവേണ്ടി അതീവ രഹസ്യ സ്വഭാവമുള്ളവരെ പരിശീലനം കൊടുത്തു വളര്‍ത്തുന്നു. ഇതു കൊണ്ടു തന്നെ ഓരോ ക്രിമിനല്‍ കേസിലും കോടതിയില്‍ നിന്നും ഊരിപ്പോരാന്‍ എളുപ്പമാണ്. കാരണം നിയമത്തിനു മുന്നില്‍ തെളിവുകള്‍ ലഭിക്കില്ല. അതുകൊണ്ടുതന്നെ കാമ്പസ് ഫ്രണ്ട് ഒരു വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനമല്ല. കാമ്പസ് ഫ്രണ്ട് മതതീവ്ര പ്രസ്ഥാനമായതുകൊണ്ട് ഇത് ഒരു സാമൂഹ്യ വിപത്താണ്. ഇതിന്റെ പ്രതിവിധികള്‍ എന്തെല്ലാമാണ്. സെക്യൂലറിസത്തെ മാനവികതയുടെയും യുക്തിയുടെയും പ്രതലത്തില്‍ നിര്‍ത്തി പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കുക.
സെക്യൂലറിസം നിലനില്ക്കണമെങ്കില് ഡെമോക്രസി അനിവാര്യമാണ്. ഡെമോക്രസിയുടെ കാതല്‍ ഒരു പൗരനെ ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കുവാനുള്ള അവകാശമാണ്. ഒപ്പം സമൂഹത്തില്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുവാന്‍ കഴിയണം. ഈ രണ്ടു കാര്യങ്ങളും സമൂഹത്തില്‍ ഫലവത്തായി നടപ്പിലാക്കുക ഇക്കാലത്ത് അനിവാര്യമാണ്.
(അഭിമന്യു നിണം കൊണ്ട് അടയാളപ്പെടുത്തിയ അപകടങ്ങള്‍-സൈമണ്‍ ബ്രിട്ടോ – കലാകൗമുദി)
മറ്റു സ്ഥലങ്ങളില്‍ വ്യക്തി ഏകാധിപത്യമാണെങ്കില്‍ അതിന്റെ പ്രച്ഛന്ന രൂപത്തിലുള്ള വേറൊരുതരം അടിച്ചമര്‍ത്തല്‍ ഇവിടെയുണ്ട്. ഏറ്റവും വലിയ ഡെമോക്രസി എന്നാണ് നാം നമ്മെപ്പറ്റി പറയുന്നത്. ഈ ജനാധിപത്യം ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. സഞ്ജയ് ഗാന്ധി ജനങ്ങളോട് ക്രൂരത കാട്ടിയത്. മറ്റു രാജ്യങ്ങളില്‍ പ്രത്യക്ഷത്തില്‍ ഏകാധിപത്യമാണ്. ഇവിടെ ജനാധിപത്യത്തിന്റെ മുഖം മൂടിയിട്ടു ചെയ്യുന്നു എന്ന വ്യത്യാസം മാത്രം. ഒ.വി. വിജയന് പറഞ്ഞ പോലെ രാഷ്ട്രീയം ഒരു അധമകലയായി മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഒരു വ്യാജപ്രക്രിയയാണ്. വെറും അസംബന്ധം. കര്‍ണാടകയില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പു നോക്കുക. തെരഞ്ഞെടുപ്പില്‍ പരസ്പരം പോരടിച്ചവര്‍ ഫലം വന്നയുടനെ ഒരുമിച്ചു മുന്നണിയുണ്ടാക്കി. ഇതില്‍ എന്തു ധാര്‍മ്മികതയാണുള്ളത്. തെരഞ്ഞെടുപ്പുകാലത്ത് സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ പ്രയത്നിച്ചവര്‍ അദ്ദേഹത്തിന്റെ ഭരണത്തിനെതിരെ പ്രസംഗിച്ചാണ് ജനങ്ങളുടെ വോട്ടു വാങ്ങിയത്. ഒരു മണ്ഡലത്തില്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു. പക്ഷെ, ഇപ്പോള്‍ ഭരിക്കുന്നത് അവര്‍ ഒരുമിച്ചാണ്. തെരഞ്ഞെടുപ്പുകാലത്ത് ഇവര്‍ പറഞ്ഞത് വിശ്വസിച്ച ജനങ്ങള്‍ വിഡ്ഢികളായില്ലേ? ഇങ്ങനെയുള്ള തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് ജനങ്ങളാണ്. ജയിക്കുന്ന ഓരോരുത്തര്‍ക്കും കോടികളുടെ മൂല്യമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ജനങ്ങള്‍ തോല്‍ക്കുകയും ചെയ്യുന്ന അപഹാസ്യമായ പ്രക്രിയയായി ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ മാറിക്കഴിഞ്ഞു. ഇങ്ങനെയൊരു വികലമായ തെരഞ്ഞെടുപ്പു പ്രക്രിയയെ കേന്ദ്രീകരിച്ചുള്ള അധികാരഘടനയാണ് ഇവിടെയുള്ളത്. ഇതിനെതിരെ എഴുത്തുകാര്‍ എന്തെങ്കിലും ചെയ്യുന്നതായി തോന്നുന്നില്ല.
(ഇടതിനപ്പുറം എഴുത്തിന്റെ രാഷ്ട്രീയം-സി.വി. ബാലകൃഷ്ണന്റെ അഭിമുഖം-ഭാഷാപോഷിണി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: