കോഴിക്കോട്: രാമായണം കത്തിക്കണമെന്ന് പറഞ്ഞവരുടെ പിന്‍തലമുറയ്ക്ക് രാമായണം പഠിക്കണമെന്ന് പറയേണ്ടിവന്നത്, അത് ഭാരതത്തിന്റെ ആത്മാവായതുകൊണ്ടാണെന്ന് മഹാകവി അക്കിത്തം. ബാലഗോകുലം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് എംഎ സാറിന്റെ (എം.എ. കൃഷ്ണന്) നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര നൂറ്റാണ്ടിനുമുമ്പ് ഒരു മഹാസാഹിത്യകാരന്, രാമായണം കത്തിക്കണമെന്ന് വിളിച്ചു പറഞ്ഞു. ആ പുണ്യാത്മാവ് ഇപ്പോള്‍ നമ്മോടൊപ്പമില്ല. ഞാനും ആ സദസ്സിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ പിന്‍ഗാമികള്‍ രാമായണത്തിന് പല പാഠങ്ങളുണ്ടെന്നും അത് ജനങ്ങളെ പഠിപ്പിക്കണമെന്നും പറയുന്നു. അവര്‍ പറയുന്നത് സത്യമാണ്. രാമായണം ജനങ്ങളെ പഠിപ്പിക്കുക തന്നെയാണ് വേണ്ടത്. കാരണം അത് ഭാരതത്തിന്റെ ആത്മാവാണ്.
ഭാരതീയ കമ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണ്. കെ. ദാമോദരനെപ്പോലുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ഇത്തരത്തില്‍ ചിന്തിച്ചു. എന്നാല്‍ അവരുടെ പിന്‍ഗാമികള്‍ ഈ സംസ്കൃതിയെ അവഹേളിക്കാനാണ് ശ്രമിച്ചത്. ഇതു മനസ്സിലാക്കി വിവേകമില്ലാതെ വിളിച്ചു പറയുന്നവരെക്കൊണ്ട് തിരുത്തി പറയിപ്പിക്കാന്‍ എം.എ. കൃഷ്ണനും എന്റെ മറ്റൊരു സുഹൃത്തായ മാധവ്ജിയും നിശബ്ദമായി പ്രവര്‍ത്തിച്ചു. അതിന്റെ പരിണതഫലമാണ് ഈ മാറ്റിപ്പറച്ചിലുകള്‍, അക്കിത്തം പറഞ്ഞു.
എംഎ സാറിനൊപ്പം എന്നും ഞാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനഃശുദ്ധിയും സമര്‍പ്പണബുദ്ധിയും എന്നെ വല്ലാതെ അകര്‍ഷിച്ചിട്ടുണ്ട്. തപസ്യ, ബാലഗോകുലം തുടങ്ങിയ മനോഹര സംഘടനകളെ രൂപപ്പെടുത്തിയ വ്യക്തിത്വമാണത്. സാഹിത്യരംഗത്തെ ചരടുവലികള്‍ നിരീക്ഷിച്ച് നൂറുകണക്കിന് സാഹിത്യകാരന്മാരെ ആദരിച്ച് കര്‍ട്ടനു പിന്നിലേക്ക് സ്വയം ഓടിയൊളിച്ച അപൂര്‍വ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേസരിയുടെ പത്രാധിപരായിരുന്ന ഈ സംസ്കൃത പണ്ഡിതന്, മലബാറിലെ തകര്‍ന്നുപോയ ക്ഷേത്രങ്ങളെയും ഭാരതപ്പുഴയെയും അന്വേഷിച്ചുനടന്ന ഒരു സഞ്ചാരിയായിരുന്നു, അക്കിത്തം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: