മോസ്ക്കോ: ഫുട്ബോളില്‍ കായിക ക്ഷമതയെക്കാള്‍ പ്രധാനം ദൃഢനിശ്ചയവും ആത്മവിശ്വാസവുമാണെന്ന് ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക് മോഡ്രിച്ച്. ഫ്രാന്‍സുമായുള്ള ലോകകപ്പ് ഫൈനലിന്റെ തലേന്ന് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചടി എട്ടിഞ്ച് ഉയരവും 66 കിലോഗ്രാം തൂക്കവുമുളള മോഡ്രിച്ച് കളിക്കളത്തില്‍ ചെറിയ മനുഷ്യനാണ്. എന്നാല്‍ കഴിവിന്റെ കാര്യത്തില്‍ എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ്ഈ പ്ലേമേക്കര്‍. മറ്റുള്ളവര്‍ എന്നെ സംശയിക്കുന്നുണ്ടെങ്കിലും എനിക്ക് എന്നെ നല്ല വിശ്വാസമാണ്. ചെറിയ മനുഷ്യനാണെങ്കിലും കളിക്കളത്തില്‍ മികവ് കാട്ടാനാകും. ഫുട്ബോള്‍ കളിക്കാന്‍ അധികം ഉയരവും വണ്ണവും ആവശ്യമില്ല.
യൂഗോസ്ലാവിയയില്‍ നിന്ന് വേര്‍പരിഞ്ഞതിനെ തുടര്‍ന്നുണ്ടായ യുദ്ധത്തിനിടയ്ക്കാണ് ക്രൊയേഷ്യയുടെ പുതുതലമുറ കളിക്കാര്‍ വളര്‍ന്നുവന്നത്. അതിനാല്‍ എല്ലാ കളിക്കാരും മനക്കരുത്തുള്ളവരാണ്. എന്റെ ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ വര്‍ഷങ്ങളോളം അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു.
ഒരിക്കലും പ്രത്യാശ കൈവിടരുത്. സാഹചര്യങ്ങള്‍ക്ക് കീഴ്പ്പെടുകയും ചെയ്യരുത്. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകാം. എന്നാല്‍ എന്തു സംഭവിച്ചാലും വിശ്വാസം കൈവിടരുത്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പൊരുതണം. ഈ വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മോഡ്രിച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: