ബെംഗളൂരു: കര്‍ണാടകയില്‍ താന്‍ നയിക്കുന്ന സഖ്യസര്‍ക്കാര്‍ കാളകൂടവിഷമാണെന്നും രാജിവയ്ക്കാന്‍ രണ്ട് മണിക്കൂര്‍ മതിയെന്നും പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ശേഷാദ്രിപുരത്ത് ജനതാദള്‍-എസ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണ യോഗത്തിലാണ് തന്റെ വിഷമം കണ്ണീരോടെ പങ്കുവച്ചത്.
ഞാന്‍ അധികാരത്തില്‍ ഏറിയത് നിങ്ങളെ സന്തോഷപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ചുകൊണ്ടിരിക്കുന്നത്. ഒരു സഖ്യസര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി തുടരുന്നതില്‍ തനിക്ക് സംതൃപ്തിയില്ല. ഭഗവാന് നീലകണ്ഠനെപോലെ വിഷം കഴിച്ചിരിക്കുകയാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. അകത്തേക്ക് ഇറക്കാനും പുറത്തേക്ക് തുപ്പാനും സാധിക്കാത്ത അവസ്ഥ. അധികാരമോഹം കൊണ്ടല്ല താന്‍ മുഖ്യമന്ത്രിയായത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. തന്റെ പാര്‍ട്ടിയുടേയും അച്ഛന്റേയും ആഗ്രഹം നിറവേറ്റാനാണ് താന്‍ അധികാരത്തില്‍ ഏറിയതെന്നും കുമാരസ്വാമി പറഞ്ഞു.
ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ ഏറിയത്. കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ ബിജെപിയെ എങ്ങനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്. എച്ച്.ഡി. കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വിട്ടു നല്‍കിയാണ് കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ ഭരണത്തില്‍ രണ്ടു മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എച്ച്.ഡി. കുമാരസ്വാമി.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരില്‍ വിള്ളല്‍ പ്രകടമായി തുടങ്ങിയെന്ന സൂചന പുറത്തേക്ക് വരുമ്പോഴാണ് കുമാരസ്വാമിയുടെ പ്രസംഗം. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുതല്‍ തുടങ്ങിയ തര്‍ക്കം അവസാനം ബജറ്റ് അവതരണത്തില്‍ എത്തി നില്‍ക്കുകയാണ്.
സര്‍ക്കാര്‍ പുതിയ ബജറ്റ് അവതരിപ്പിച്ചതിലും കാര്‍ഷിക വായ്പ എഴുതി തള്ളിയതിലും മുന്‍ മുഖ്യമന്ത്രിയും സഖ്യസര്‍ക്കാര്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാനുമായ സിദ്ധരാമയ്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികളുടെയും ഇടയിലുള്ള വിള്ളല്‍ പരസ്യമായത്. സഖ്യസര്‍ക്കാര്‍ ഒരു വര്‍ഷത്തിലധികം പോകില്ലെന്ന സിദ്ധരാമയ്യയുടെ സംസാരം വലിയ വിവാദമായിരുന്നു. ബജറ്റില്‍ പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ചതിലും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്കുന്ന അരിയുടെ തൂക്കം കുറച്ചതിലും കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് അരിയുടെ തൂക്കം പുനഃസ്ഥാപിച്ചെങ്കിലും നികുതി കുറയ്ക്കാന്‍ കുമാരസ്വാമി തയാറായില്ല.
പുതിയ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റ ദിനേശ് ഗുണ്ടുറാവുവും കുമാരസ്വാമിക്കെതിരെ ഒളിയമ്പ് എയ്തു. സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ വലിയ ത്യാഗമാണ് കോണ്‍ഗ്രസ് നല്‍കിയതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തരായ കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പരസ്യമായും രഹസ്യമായും വിമര്‍ശിക്കുന്നു. ഇതോടൊപ്പം കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ടുപോകാനും സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ സിദ്ധരാമയ്യ ശ്രമിക്കുന്നതിലും കുമാരസ്വാമി അസ്വസ്ഥനാണ്. പല ഉദ്യോഗസ്ഥരും ഇപ്പോഴും സിദ്ധരാമയ്യയുടെ വാക്കുകള്‍ക്കാണ് വില നല്‍കുന്നത്. കുമാരസ്വാമിയുടെ പല ഉത്തരവുകളും നടപ്പാക്കാന്‍ ഇവര്‍ തയാറാകുന്നില്ല. സംസ്ഥാന ഭരണം മോശമാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും കുമാരസ്വാമിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നിലനില്‍ക്കുമോ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് കുമാരസ്വാമിയുടെ വിതുമ്പല്‍ എന്നതും ശ്രദ്ധേയമാണ്. ഏതു സമയവും സഖ്യം തകരുമെന്ന സൂചന ലഭിച്ചതോടെയാണ് ജെഡിഎസ് പരമാധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ മൂന്നാം മുന്നണി സഖ്യത്തിനായി പരിശ്രമിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: