പത്തനാപുരം: പള്ളിക്കൂടം തുറന്നിട്ട് ഒന്നര മാസമായെങ്കിലും പ്രജീഷും (എട്ട്) പ്രണവും (അഞ്ച്) ഏതാനും ദിവസങ്ങളെ പോയിട്ടുള്ളൂ. സ്കൂളില്‍നിന്ന് കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയായിരുന്നു വിശപ്പടക്കാന്‍ ഏക ആശ്രയം. സ്കൂളില്‍ പോകാതായതോടെ പഠനവും മുടങ്ങി, പട്ടിണിയിലുമായി.
പുന്നല കരിമ്പാലൂര് കനാല്‍പുറമ്പോക്കിലെ താമസക്കാരനായ ബിനുവിന്റെ മക്കളാണ് പ്രജീഷും പ്രണവും. പുന്നല ഗവ. സ്കൂളിലെ വിദ്യാര്‍ഥികളാണിവര്‍. സ്കൂളില്‍നിന്നും നാലര കിലോമീറ്റര്‍ അകലെയാണ് ഇവരുടെ വീട്. ഒരുമാസം രണ്ടുപേര്‍ക്കും കൂടി 1,200 രൂപയാണ് സ്കൂള്‍ ബസ്സിന് നല്‍കേണ്ടത്. പണം നല്കാന് നിവൃത്തിയില്ലാതായി. ഇതോടെ പഠനം വീട്ടിലൊതുങ്ങി. നിരവധി തവണ ഹെഡ്മാസ്റ്ററെ നേരില്‍കണ്ട് ദയനീയസ്ഥിതി പറെഞ്ഞങ്കിലും ഫലമുണ്ടായില്ല.
മൂന്ന് വര്‍ഷം മുമ്പ് അമ്മ മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ് പട്ടികജാതി കുടുംബത്തിന്റെ താളം തെറ്റിയത്. ഒരു കേസില്‍ അകപ്പെട്ട് അച്ഛന് ബിനു ജയിലിലായി. ഇതോടെ കുട്ടികള്‍ അനാഥരായി. അമ്മൂമ്മ പ്രേമയാണ് പിന്നെ ആശ്രയം. ബിനു ജയില്‍ മോചിതനായി തിരിച്ചെത്തിയങ്കിലും മാനസികനില പാടേ മാറി. ആരും ജോലിക്കും വിളിക്കാതായി.
നാലുവശവും സാരി മറച്ച് മുകളില്‍ ടാര്പ്പോളിന് വിരിച്ച ഒറ്റ മുറിയാണ് ഇവരുടെ വീട്. മഴപെയ്താല്‍ പൂര്‍ണമായും നനയും. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒന്നുമില്ല. കുട്ടികളെ പട്ടിണി കിടത്താതെ നല്ല വിദ്യാഭ്യാസം നല്കാന് അധികാരികള്‍ കനിയണമേയെന്നാണ് മുത്തശ്ശിയുടെ പ്രാര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: