ന്യൂദല്‍ഹി: ഗാര്‍ഹിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് ഉടനടി സംരക്ഷണവും സഹായവും ലഭ്യമാക്കാന്‍ കുടുതല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ (പിഒ)നിയമിക്കണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്ത്രീകളെ ഗാര്‍ഹിക പീഡനങ്ങളില്‍നിന്നും സംരക്ഷിക്കാനുള്ള നിയമം (പിഡബ്ല്യുഡിവിഎ) ശക്തമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.
”പല സംസ്ഥാനങ്ങളിലും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ താത്കാലിക ചുമതല നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പീഡനത്തിനെതിരെ പരാതികള്‍ നല്കാന് സ്ത്രീകള്‍ക്ക് പ്രായോഗികമായി വളരെയേറെ ബുദ്ധിമുട്ടുകളുണ്ടെന്ന് തിരിച്ചറിയണം. സംസ്ഥാനങ്ങള്‍ കൂടുതല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരെ നിയമിക്കണം. സ്ത്രീകള്‍ക്ക് പരാതിയുമായി എളുപ്പത്തില്‍ സമീപിക്കുന്നതിന് ഇവരുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തണം”.
പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനത്തിന് ബജറ്റില്‍ പ്രത്യേക തുക വകയിരുത്തണമെന്നും മനേക സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ബോധവത്കരണത്തിനും പണം ചെലവഴിക്കണം. എല്ലാ സ്ത്രീകള്‍ക്കും പീഡനങ്ങളില്‍നിന്നും മുക്തമായ ജീവിതം നയിക്കാന്‍ അവകാശമുണ്ട്. നിയമം ശക്തമായി നടപ്പാക്കി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടഞ്ഞ് അവര്‍ക്ക് സുരക്ഷയോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം, മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: