ആലപ്പുഴ: പള്ളിപ്പുറത്തെ വ്യവസായ വികസന കോര്‍പ്പറേഷന്റെ 65 ഏക്കര്‍ സ്ഥലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ മെഗാ ഫുഡ് പാര്‍ക്ക് ഉയരുന്നു. പള്ളിപ്പുറത്ത് വ്യവസായ വിപ്ലവം സാധ്യമാക്കുന്ന ഫുഡ്പാര്‍ക്കില്‍ 15ഓളം കമ്പനികളുടെ നിര്‍മാണമാണ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്. 20ല്‍ അധികം യൂണിറ്റുകളാണ് ഫുഡ്പാര്‍ക്കില്‍ ഉണ്ടാവുക.
സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായ 70 കോടി രൂപ, കേന്ദ്രസര്‍ക്കാര്‍ ഗ്രാന്‍ഡായ 50 കോടി രൂപ, ബാങ്ക് വായ്പ 10 കോടി രൂപ എന്നിങ്ങനെ 130 കോടി രൂപയാണ് ഫുഡ് പാര്ക്കിന് അനുവദിച്ചിരിക്കുന്നത്. പാര്‍ക്കിനായി നല്കിയ 65 ഏക്കര്‍ സ്ഥലത്തിന് പുറമെ വൈദ്യുതിയും വെളളവും റോഡും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ സംരംഭകര്‍ക്കായി നല്‍കുമെന്നതും പാര്‍ക്കിന്റെ പ്രത്യേകതയാണ്. 2017 ജൂണ്‍ 11ന് നിര്‍മാണം ആരംഭിച്ച ഫുഡ്പാര്‍ക്കില്‍ ഏറെയും സമുദ്രഭക്ഷ്യ ഉല്പന്നങ്ങളുടെ യൂണിറ്റുകളാണ് ഉണ്ടാവുക.
സമുദ്ര ഭക്ഷ്യഉല്പന്നങ്ങള് പാഴാക്കുന്നത് തടയുവാനും ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കാനും ഫുഡ് പാര്‍ക്ക് ലക്ഷ്യം വയ്ക്കുന്നു. സമുദ്ര ഭക്ഷ്യോത്പന്നങ്ങളുടെ കയറ്റുമതിയെ മുന്നോട്ട് നയിക്കാനും ഉണര്‍വ് പകരുവാനും ഫുഡ് പാര്‍ക്ക് കൊണ്ട് സാധിക്കും. ജലമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്. 2019 മാര്‍ച്ചോടെ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: