മോസ്കോ: ചുവപ്പിലും വെളുപ്പിലും ക്രൊയേഷ്യ. നീലയണിഞ്ഞ് ഫ്രാന്‍സ്. ആര്‍ത്തിരമ്പുന്ന മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയം. ഒന്നാം പകുതി തീര്‍ന്നതറിഞ്ഞില്ല എന്നു കാണികളെക്കൊണ്ടു പറയിച്ച ആവേശം. ഇരു പകുതികളിലുമായി കയറിയിറങ്ങിയ മുന്നേറ്റങ്ങള്‍. സെല്‍ഫ് ഗോളും പെനാല്‍റ്റി ഗോളും ക്രൊയേഷ്യക്കു വിനയായ നിമിഷങ്ങള്‍. കാല്‍പ്പന്തുകളിയുടെ കലാശപ്പോരാട്ടം എല്ലാ അര്‍ഥത്തിലും ആവേശത്തിന്റെ അലമാലകള്‍ സൃഷ്ടിച്ചു.
കിക്കോഫ് മുതല്‍ ആവേശം. 18, 28, 38 മിനിറ്റുകളില്‍ ഗോള്‍. ഫ്രഞ്ച് പകുതിയില്‍ ക്രൊയേഷ്യക്കാര്‍ നിരന്തരം റെയ്ഡു നടത്തവെ, കളിയുടെ ഗതിക്കെതിരായി പതിനെട്ടാം മിനിറ്റില്‍ ഫ്രാന്‍സ് മുന്നിലെത്തി. പിഴച്ചത് പക്ഷേ, മാന്‍സൂകിച്ചിന്റെ തലയ്ക്ക്. ക്രൊയേഷ്യന്‍ ബോക്സിനു തൊട്ടുപുറത്ത് ഗ്രീസ്മാനെ ഫൗള്‍ ചെയ്തതിനു ലഭിച്ച ഫ്രീ കിക്കില്‍നിന്നാണ് ഗോള്‍. ഗ്രീസ്മാന്റെ ഫ്രീകിക്ക് ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂകിച്ചിന്റെ തലയില്‍ തട്ടി വലയിലേക്ക്.
ഇരുപത്തെട്ടാം മിനിറ്റില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു. വിദയില്‍നിന്ന് ലഭിച്ച പന്തില്‍ നിന്ന് ഇവാന് പെരിസിച്ച് തൊടുത്ത ലോങ് ഷോട്ട് ഫ്രഞ്ച് വല ചലിപ്പിച്ചു. സമനില 1-1.
മുപ്പത്തെട്ടാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ബോക്സില്‍ കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ചിന്റെ കൈയില്‍ പന്തു തട്ടി. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ(വിഎആര്‍) സഹായത്തോടെ റഫറി പെനാല്‍റ്റി വിധിച്ചു. ഗ്രീന്‍സ്മാനു പിഴച്ചില്ല(2-1)
ഫ്രാന്‍സിനെ കലാശപ്പോരാട്ടത്തില്‍ പ്രതീക്ഷിച്ചതാണെങ്കിലും ക്രൊയേഷ്യയുടെ മുന്നേറ്റം അപ്രതീക്ഷിതമാണ്. 1998നുശേഷം ലോകകിരീടം നേടാന്‍ ഫ്രാന്‍സ് ശ്രമിക്കുമ്പോള്‍, അന്ന് സെമിയില്‍ തങ്ങളുടെ വഴിയടച്ച് മൂന്നാം സ്ഥാനത്തൊതുക്കിയ ഫ്രാന്‍സിനെ വീഴ്ത്തി കിരീടം നേടാനാണ് ക്രൊയേഷ്യയുടെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: