താമരശ്ശേരി(കോഴിക്കോട്): സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ സജി കുരുവിള(53)യെ പട്ടാപ്പകല്‍ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ആലപ്പുഴ വള്ളിക്കുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ്കുമാര് (40) ആണ് പിടിയിലായത്. മലബാര്‍ ഫൈനാന്‍സിയേഴ്സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിളയെ(ഷാജു കുരുവിള-53) ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചയോടെ തിരൂര്‍ തലക്കടത്തൂരിലെ സ്വകാര്യ ലോഡ്ജിനു സമീപത്തുവെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പണം കടംകൊടുക്കാത്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം. പ്ലംബിങ് ജോലികള്‍ ചെയ്തിരുന്ന സുമേഷ് രണ്ടു ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടാണ് ധനകാര്യ സ്ഥാപനത്തിലെത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പെട്രോള്‍ കുരുവിള പുറത്തുവയ്പിച്ചു. ഇതിനിടയില്‍ ബാത്ത് റൂമില്‍ പോയി വന്ന തന്റെ ദേഹത്ത് യുവാവ് പെട്രോള്‍ ഒഴിച്ചു ലൈറ്റര്‍ കത്തിക്കുകയായിരുന്നുവെന്നാണ് കുരുവിളയുടെ മരണമൊഴി. തീ പടര്‍ന്നു മരണവെപ്രാളത്തില്‍ ഒന്നാം നിലയില്‍ നിന്നു താഴേക്കു ചാടിയ കുരുവിളയെ ഓടിക്കൂടിയ നാട്ടുകാരാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
സുമേഷ്കുമാര് ഈമാസം ആറിനും സ്ഥാപനത്തില്‍ എത്തി വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിരുന്നു. അന്നു യുവാവിന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുരുവിള മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്. പ്രതി സംസ്ഥാനം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് പിടിയിലായത്. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പോലീസ് അന്വേഷണം. മലപ്പുറം തിരൂര്‍ ഭാഗത്തുള്ള വന്‍കിട ഫ്ളാറ്റ് സമുച്ചയത്തിന്റെ പ്ലബ്ബിംഗ് ജോലി ഇയാള്‍ ചെയ്തതാണെന്ന് മനസ്സിലാക്കിയ പോലീസ് അവിടെ പരിശോധന നടത്തി. ഇയാള്‍ സഞ്ചരിച്ച ബൈക്ക് തിരൂരിലെ ലോഡ്ജിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. സംഭവം നടന്ന സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ മേല്‍നോട്ടത്തില്‍ താമരശ്ശേരി ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: