കോഴിക്കോട്: രാമായണ മാസത്തിന് ഒരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ റംസാന് മാസവും ആഘോഷിക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ബാലഗോകുലം 43-ാം സംസ്ഥാന വാര്‍ഷിക സമ്മേളനം തൊണ്ടയാട് ചിന്മയാഞ്ജലി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദവും ബഹുസ്വരതയും വിശാലമായി കാണുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനും തയാറാവണം. രാമായണം ഹിന്ദുക്കള്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന ചിന്തയില്‍ പെട്ടെന്നുണ്ടായ വെളിപാടില്‍ ചിലര്‍ രാമായണ മാസാചരണത്തിന് ഒരുങ്ങുകയാണ്. രാമായണവും മഹാഭാരതവും ഏതെങ്കിലും ഒരു മാസം വായിക്കേണ്ട ഗ്രന്ഥങ്ങളല്ല. ഇത്തരം മഹത്തായ ഇതിഹാസകൃതികള്‍ ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളില്‍ വഴികാട്ടുന്നു. നമുക്ക് വഴിവിളക്കാകുന്ന ഗ്രന്ഥങ്ങളാണ് ഇവ. എഴുത്തുകാരെ അത് സ്വാധീനിക്കും. വ്യാഖ്യാനങ്ങളും പഠനങ്ങളും വരും. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ച് സമയം കളഞ്ഞ എന്നെപ്പോലെ നിരവധി പേരുണ്ട്. വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഇതിഹാസ കൃതികളെ പ്രദാനം ചെയ്ത സംസ്കാരത്തിന് മുമ്പില്‍ നമസ്കരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണന് ചിലര്‍ക്ക് ഭഗവാനായിരിക്കാം. എന്നാല്‍ ലോകം കണ്ട മഹത്തായ ദാര്‍ശനികനാണ് ശ്രീകൃഷ്ണന്. ശ്രീബുദ്ധനും ക്രിസ്തുവും ലോകം കണ്ട ദാര്‍ശനികരായിരുന്നു. ലോകത്തില്‍ ഏറ്റവും മഹത്തായ ഗ്രന്ഥം ഏതാണെന്ന് ചോദിച്ചാല്‍, അത് മഹാഭാരതമെന്നായിരിക്കും ഉത്തരം. ധര്‍മാധര്‍മങ്ങളുടെ മുന്നില്‍, മനുഷ്യന്റെ ധര്‍മസങ്കടങ്ങള്‍ക്ക് മുന്നില്‍ അത് വഴികാട്ടുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെ മാനിക്കുന്ന സംഘടനയാണ് ബാലഗോകുലം. ഞാന്‍ എങ്ങനെ ബാലഗോകുലം സമ്മേളനം ഉദ്ഘാടകനായി എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്. തുറസ്സായ മനസ്സിനെ, എതിരഭിപ്രായങ്ങളെപ്പോലും മാനിക്കുന്ന ബാലഗോകുലത്തെ അനുമോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. എം.കെ. വത്സന് അധ്യക്ഷനായി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. കൃഷ്ണന് നമ്പൂതിരി. ഡോ. എ.എസ്. അനൂപ് കുമാര്‍, പ്രജിത്ത് ജയപാല്‍ എന്നിവരെ ആദരിച്ചു. ബാലസാഹിതി പ്രകാശന് തയാറാക്കിയ മലയാള പഞ്ചാംഗം ഡോ. എന്‍.ആര്. മധുവിന് നല്കി ജോയ് മാത്യു പ്രകാശനം ചെയ്തു. ആര്.ജി. രമേശ്, ആര്. പ്രസന്നകുമാര്‍, കെ.പി. ബാബുരാജന്, എം. സത്യന്, കെ.കെ. ശ്രീലാസ് എന്നിവര്‍ സംസാരിച്ചു.
രാവിലെ അനുമോദനസഭയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ടി. അദ്വൈത് കൃഷ്ണ, ദിവാകരന് കൂടത്തില്‍, കെ.കെ. അമൃത, എസ്.പി. കൃഷ്ണപ്രിയ, എം. കാര്‍ത്തിക്, കെ. നീതു, ജി. ജ്ഞാനദര്ശിനി, വി. നന്ദന, ഗോപാല്‍ ജി. വെണ്‍മാരത്ത്, ആര്. ജീവനി. നൂര്‍ ജലീല എന്നിവരെ ആദരിച്ചു. കവി മലയത്ത് അപ്പുണ്ണി അനുമോദനസഭ ഉദ്ഘാടനം ചെയ്തു. പി.പി. ശ്രീധരനുണ്ണി അധ്യക്ഷനായി. മേഖലാശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന് അനുമോദനം നടത്തി. എ. വിപിന്‍, ജയശ്രീ ഗോപീകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: