തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കി.മീ. വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുത്.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബുധനാഴ്ചവരെ ശക്തമായ മഴ തുടരുമെന്നതിനാല്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
ആവശ്യമായ സ്ഥലങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. സംസ്ഥാനത്ത് 40 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2300 പേരെ മാറ്റിപാര്‍പ്പിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2365.60 അടിയായും മുല്ലപ്പെരിയാറില്‍ 125.4 അടിയായും ജലനിരപ്പ് വര്‍ധിച്ചു. കടല്‍ക്ഷോഭവും രൂക്ഷമാണ്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: