ലാഹോര്‍: നിരോധിക്കപ്പെട്ട ജമാത്ത് ഉദ് ദാവായുടേതും ദൈവനിന്ദക്കാരെ ആറ്റംബോംബിട്ടായാലും കൊല്ലുമെന്ന് പറയുന്ന തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാനുമുള്‍പ്പെടെ ഭീകര സംഘടനകളുടെ 460 പേര് പാക്കിസ്ഥാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഈ മാസം 25 നാണ് തെരഞ്ഞെടുപ്പ്.
”ഇസ്ലാം മതനിന്ദ ആരു നടത്തിയാലും കൊന്നുകളയും, അങ്ങനെ കൊല്ലുന്നവരെ പിന്തുണക്കും, സംരക്ഷിക്കും. ഒരു ആറ്റംബോംബ് തരൂ, പ്രവാചകന്റെ കാരിക്കേച്ചര്‍ പ്രദര്‍ശനം നടത്തുമെന്ന് പറഞ്ഞ ഹോളണ്ടിനെ ഭൂമിയില്‍നിന്ന് ഇല്ലാതാക്കാം,” ഈ നയവും വാഗ്ദാനവും പ്രഖ്യാപിക്കുന്ന തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന് ഇത്തവണ പാക്കിസ്ഥാന് ഭരണത്തില്‍ നിര്‍ണായക വിജയം നേടുമെന്നാണ് സൂചനകള്‍. എങ്കില്‍, ഭരണം അവരുടെ പിന്തുണയോടെയേ ആര്‍ക്കും സാധിക്കൂ. അങ്ങനെ വന്നാല്‍ ലോകത്തിന് വന്‍ ഭീഷണിയുറപ്പാണ്.
പാക്കിസ്ഥാന് തെരഞ്ഞെടുപ്പുകമ്മീഷന്റെ അന്തിമ പട്ടികപ്രകാരം 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥകളാണ്. ഇവരില്‍ 460 സ്ഥാനാര്‍ഥികള്‍ കടുത്ത ഭീകരവാദ സംഘടനകളില്‍ പെട്ടവരാണ്. എംഎംഎ, തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന്, മില്ലി മുസ്ലിം ലീഗ്, എന്നിവയാണ് പ്രമുഖര്‍.
അതിതീവ്രവാദം പരസ്യമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഖാദിം ഹുസൈന് റിസ്വിയുടെ പാര്‍ട്ടിയായ തെഹ്രീക് ഇ ലബ്ബായിക് പാക്കിസ്ഥാന് 178 സ്ഥാനാര്‍ഥികളുണ്ട്. ഈ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ മാസങ്ങള്‍ മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പഞ്ചാബ് പ്രവിശ്യയില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു.
ഹോളണ്ടിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവ്, പാര്‍ലമെന്റിലെ അവരുടെ ഓഫീസില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ പ്രദര്‍ശന-മത്സരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് അവിടത്തെ സര്‍ക്കാര്‍ അനുമതിയും നല്കി. കടുത്ത ഇസ്ലാമിക വിമര്‍ശകരായ ഫ്രീഡം പാര്‍ട്ടി ഓഫ് ഡച്ചും അതിന്റെ നേതാവ് ഗീര്‍ത്ത് വില്ഡേഴ്സുമാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ ഇതിന് സംരക്ഷണവും നല്‍കുന്നുണ്ട്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ചാര്‍ളി ഹെബ്ഡോ പത്രത്തില്‍ 2015 ന് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. 12 പേരെ അന്ന് കൊന്നു. ഈ പശ്ചാത്തലത്തിലാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശന-മത്സരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനെതിരേ പാക്കിസ്ഥാനിലെ കറാച്ചി പ്രസ് ക്ലബില്‍ സംസാരിക്കവേയാണ് ഖാദിം റിസ്വി ആറ്റം ബോംബു തന്നാല്‍ ഹോളണ്ടിനെ ഇല്ലാതാക്കാമെന്ന് പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: