മിഡ്നാപുര് : പ്രധാനമന്ത്രിയുടെ മിഡ്നാപുര് റാലിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പന്തല്‍ തകര്‍ന്നുവീണ് ഇരുപതോളംപേര്‍ക്ക് പരിക്ക് . മഴയില്‍നിന്നും രക്ഷനേടാന്‍ പ്രധാനകവാടത്തിന് അരികിലായി നിര്‍മിച്ച പന്തല്‍ തകര്‍ന്നു വീണാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം .
പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്നു വീഴുന്നതു കണ്ട പ്രധാനമന്ത്രി തന്റെ സുരക്ഷ ഉദ്യോഗസ്ഥനോട് പെട്ടെന്ന് തന്നെ ഇടപെടാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു.ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഒട്ടനവധിപേര്‍ പന്തലിനുള്ളില്‍ അപകടസമയത്ത് ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ബിജെപി പ്രവര്‍ത്തകരും ഇടപെട്ട് തക്കസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശ്വസിപ്പിച്ചാണ് മോദി ആശുപത്രി വിട്ടത്. ഇതിനിടയില്‍ പരിക്കേറ്റ് കിടക്കുന്നവര്‍ പ്രധാനമന്ത്രിയോട് ഓട്ടോഗ്രാഫ് ചോദിക്കുന്നതും കാണാമായിരുന്നു. അതിലൊരാള്‍ക്ക് പ്രധാനമന്ത്രി ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: