ഇടുക്കി: തുള്ളിതോരാതെയുള്ള മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം നാല് ശതമാനം ഉയര്‍ന്ന് 68 ലെത്തി. എട്ട് ദിവസത്തിനിടെ 19 ശതമാനം വെള്ളം കൂടിയപ്പോള്‍ ഈ മാസം മാത്രം കൂടിയത് 21 ശതമാനം വെള്ളമാണ്. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 16 സംഭരണികളിലെ കണക്കാണിത്. നിലവില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് 2830.085 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 2017ല്‍ ഇതേസമയം ഉണ്ടായിരുന്ന വെള്ളത്തിന്റെ മൂന്നിരട്ടിയിലധികമാണ് ഇപ്പോള്‍ ഉള്ളത്.
മുമ്പ് 2007ലായിരുന്നു മണ്‍സൂണ്‍ സീസണില്‍ ഇത്രയധികം വെള്ളം ഒഴുകിയെത്തിയത്. ശനിയാഴ്ച വരെ ഈ റെക്കോര്‍ഡ് 2007നൊപ്പമായിരുന്നെങ്കില് ഞായറാഴ്ച പെയ്ത കനത്തമഴ ഇതെല്ലാം തകര്‍ത്തു. 2638.863 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമായിരുന്നു അന്ന് ഇതേ സീസണില്‍ ഒഴുകിയെത്തിയത്.
നേര്യമംഗലം, പൊരിങ്ങല്, ലോവര്‍ പെരിയാര്‍, കുറ്റ്യാടി, പൊന്മുടി, കക്കാട്, ചെങ്കുളം തരിയോട് സംഭരണികള്‍ ദിവസങ്ങളായി നിറഞ്ഞ് കിടക്കുകയാണ്. പമ്പ, കക്കി സംഭരണികളിലെ ജലശേഖരം എട്ട് ശതമാനം കൂടി 69ലെത്തി. ഷോളയാര്‍-68, ഇടമലയാര്‍-64, കുണ്ടള-38, മാട്ടുപ്പെട്ടി-63, തരിയോട്-100, ആനയിറങ്കല്‍-19, പൊന്മുടി-97, നേര്യമംഗലം-97 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. കക്കിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 18.8 സെ.മീ., ലോവര്‍ പെരിയാറില്‍ 17.6, പൊന്മുടി-16.4, പൊരിങ്ങല്-14.18, ഇടമലയാര്‍-13.6, നേര്യമംഗലം-13.3 പമ്പ-12, ഷോളയാര്‍-10, സെ.മീ. വീതവും മഴ ലഭിച്ചപ്പോള്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് തരിയോടാണ്, ആറ് സെ.മീ.
49.3556 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്താകെ ഞായറാഴ്ച ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 23.3528 ദശലക്ഷം യൂണിറ്റാണ്. ഇത് ഈ വര്‍ഷം ഉപയോഗിച്ച ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണ്.
ഇടുക്കിയില്‍ 3.67 അടി വെള്ളം കൂടി
ഇടുക്കി: ഇടുക്കി സംഭരണിയില്‍ ഒരു ദിവസംകൊണ്ട് കൂടിയത് 3.67 അടി വെള്ളം. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2371.28 അടിയാണ് സംഭരണിയിലെ ജലശേഖരം, 65.29 ശതമാനം. മുന്‍വര്‍ഷം ഇത് യഥാക്രമം 2316.9 അടിയും, 20.908 ശതമാനവുമായിരുന്നു.
നിലവിലുള്ള വെള്ളം ഉയോഗിച്ച് 1401.119 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 15.34 സെ.മീ. മഴ പദ്ധതി പ്രദേശത്ത് പെയ്തിറങ്ങിയപ്പോള്‍ ഒഴുകിയെത്തിയത് 80.737 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ്.
എത്തിയത് റെക്കോര്‍ഡ് വെള്ളം
ഇടുക്കി: സംസ്ഥാനത്തെ സംഭരണികളിലേക്ക് ഒറ്റ ദിവസംകൊണ്ട് ഒഴുകിയെത്തിയത് വര്ഷങ്ങള്ക്കിപ്പുറത്തെ ഏറ്റവും ഉയര്‍ന്ന വെള്ളം. 240.85 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് 24 മണിക്കൂറിനിടെ കൂടിയത്. ഇതിന് മുമ്പ് 2007ലും 2012ലുമാണ് ഇത്തരത്തില്‍ വെള്ളം ഒഴുകിയെത്തിയതെന്നാണ് വിവരം. എല്ലാ സംഭരണികളിലും ജലശേഖരം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. വലിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നില്‍ 66 ശതമാനമാണ് ജലശേഖരം. ഇടത്തരം സംഭരണികളുടെ ഗ്രൂപ്പ് രണ്ടില്‍ 87ഉം ചെറിയ സംഭരണികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് മൂന്നില്‍ 99 ശതമാനവുമാണ് ജലശേഖരം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: