കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തിന് എത്തിയ എസ്ഡിപിഐ സംസ്ഥാന നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയില്‍ എടുത്ത്് പോലീസിന്റെ നാടകം. സംസ്ഥാന പ്രസിഡന്റ്പി. അബ്ദുള്‍ മജീദ് ഫൈസി, വൈസ്പ്രസിഡന്റ് എം.കെ.മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ. ഷൗക്കത്തലി എന്നിവരെയാണ് പത്രസമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ വച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തൊട്ടു പിന്നാലെ എസ്ഡിപിഐയുടെ ഹര്‍ത്താല്‍ പ്രഖ്യാപനം. പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുമെന്ന് സംസ്ഥാന ഭാരവാഹികളുടെ ഭീഷണി. മുന്നൂ മണിക്കൂര്‍ കഴിഞ്ഞ് നേതാക്കളെ വിട്ടയച്ചപ്പോള്‍ ഹര്‍ത്താല്‍ പിന്‍വലിക്കല്‍. സര്‍ക്കാര്‍-എസ്ഡിപിഐ നാടകം തുടരുന്നതിന്റെ സൂചനകളാണ് ഇതെല്ലാം.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ പോപ്പലുര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് 15 ദിവസം കഴിഞ്ഞിട്ടും കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിട്ടില്ല .
നേതാക്കളെ ചാനലുകള്‍ക്ക് മുന്നില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത് എസ്ഡിപിഐ നേതാക്കളും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടാത്തതില്‍ സിപിഎമ്മിനും പോലീസിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പോലിസിന്റെ കസ്റ്റഡി നാടകം.
നേതാക്കളെ വേട്ടയാടുന്നുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് കസ്റ്റഡിയിലൂടെ പോലീസും സര്‍ക്കാരും ചെയ്യുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപനത്തിനു പിന്നാലെ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചത് എസ്ഡിപിഐയുടെ ഭീഷണിക്കു സര്‍ക്കാര്‍ വഴങ്ങി എന്ന പ്രതീതി സൃഷ്ടിച്ചു. അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ തങ്ങളോട്, നേരത്തേ നടത്തിയ ഹൈക്കോടതി മാര്‍ച്ചിന്റെ ചില കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നാണ് എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: