തിരുവനന്തപുരം: ഐപിഎസ് അസോസിയേഷന് യോഗത്തില്‍ പൊട്ടിത്തെറിച്ച് എഡിജിപി സുധേഷ്കുമാര്. തന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിട്ടപ്പോള്‍ അസോസിയേഷന് സംരക്ഷിച്ചില്ല. ആരും തനിക്കുവേണ്ടി മുന്നോട്ടു വരുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്ന് അറിയിച്ച് സുധേഷ്കുമാര് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആപത്ത് വന്നപ്പോള്‍ സംരക്ഷിക്കാത്ത അസോസിയേഷനെ ഇനി തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിജിപിയും കുടുംബവും ക്യാമ്പ് ഫോളോവേഴ്സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഡ്രൈവര്‍ ഗവാസ്കറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനായി എഡിജിപിയുടെ മകള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ഗവാസ്കര്‍ക്കെതിരെ പരാതി കൊടുക്കുകയും ചെയ്തെങ്കിലും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ ഇത് പാളി.
ദാസ്യപ്പണി ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ അസോസിയേഷന് യോഗത്തില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടില്ല. അതേസമയം തെരഞ്ഞെടുപ്പിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും സപ്തംബര്‍ 16ന് ചേരുന്ന വാര്‍ഷിക യോഗത്തില്‍ അതു ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് യോഗം പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: