കൊച്ചി: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ 12 പേര് മരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തും നിന്നുമായി 4 പേരെ കാണാതായി. വ്യാഴാഴ്ച വരെ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തുടനീളം നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. 36 വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ 1214 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 244.846 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. എന്നാല്‍ എത്ര രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കണക്കാക്കിയിട്ടില്ല.
അതേസമയം കാലവ ര്‍ഷക്കെടുതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 186 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 6065 കുടുംബങ്ങളില്‍ നിന്നായി 26833 പേര് ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള ശക്തമായ മഴക്കോ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കനത്ത മഴ കണക്കിലെടുത്ത് ജില്ലയിലെ പ്ലസ്ടു തലം വരെയുള്ള സ്കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുളള സ്കൂളുകള്‍ക്കാണ് അവധി. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലും മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: